Posts

Showing posts from 2025

എൻ്റെ ആത്മം

വിഷം:സഹജീവികളോടുള്ള കരുണയ്ക്കും സഹാനുഭൂതിക്കുമുപരിയായി മതമെന്ന വികാരം കുത്തിവെക്കപ്പെട്ടുക്കൊണ്ടിരിന്നിടത്തോളം കാലം സമൂഹത്തിൽ വർഗ്ഗീയതയുടെ വേരുകൾ ആഴങ്ങൾ തേടിക്കൊണ്ടേയിരിക്കും ___ ചന്ദ്രൻ മൊട്ടമ്മൽ___

ഇരകൾ

Image
        മഹാനഗരപാലികയിലെ തിരക്കുകൾക്ക് സജീവത കൈവരുന്നതിന് മുൻപ്  പ്രവർത്തി സ്ഥലത്തെത്തിച്ചേരുവാനുള്ള തിടുക്കത്തിലായിരുന്നു ഞാൻ. ആദ്യ ദിനം റാപ്പിഡൊ സേവനം സ്വീകരിച്ചെങ്കിലും തുടർ ദിനങ്ങളിൽ ഇതഭികാമ്യമായി തോന്നിയില്ല കാരണം അരമണിക്കൂർ യാത്രക്ക് 750 രൂപയോളം ചിലവിടേണ്ടി വരും. പൊതുഗതാഗതം ഉപയോഗപ്പെടുത്തിയാൽ പോക്കുവരവ്  അൻപത് രൂപയിലൊതുങ്ങും. ശീതീകരിച്ച ബസ്സിലാണെങ്കിൽ നൂറു രൂപയും. പക്ഷെ നമ്മുടെ സമയം ക്രമപ്പെടുത്തേണ്ടിവരുമെന്ന് മാത്രം നഗരയാത്രയിൽ നമ്മളെ ഏറെ സഹായിക്കുന്ന ഒന്നാണ് ബസ്സുകളുടെ ക്രമനമ്പറുകൾ. ഏത് സ്ഥലത്താണോ നമുക്കെത്തേണ്ടത് ആ നമ്പർ പ്രദർശിപ്പിച്ചിരിക്കുന്ന ബസ്സുകളിൽ കയറിയാൽ മതി. എന്നാൽ ഇതേ സ്ഥലത്തേക്കു തന്നെ പല വഴികളിലൂടെ സഞ്ചരിച്ചെത്തുന്ന ബസ്സുകൾക്ക് നമ്പറിൽ ആംഗലേയാക്ഷരങ്ങൾ കൂടെ ചേർത്തിട്ടുണ്ടാകും. ഇതും ബസ്സുകൾ തിരിച്ചറിയുവാൻ സഹായിക്കുന്നു. നിർഭാഗ്യവശാൽ സൈറ്റ് സന്ദർശനത്തിന് ഓൺലൈൻ റാപ്പിഡൊ സേവനം സ്വീകരിച്ചതിനാൽ  ആ പ്രദേശത്തേക്കുള്ള ബസ്സ് നമ്പർ ഞാനറിഞ്ഞു വെച്ചിരുന്നില്ല. ഇതൊരു ചെറിയ ആശങ്കയ്ക്ക് വഴിവെച്ചെങ്കിലും കന്നഡ ഭാഷ എഴുതാനും വായിക്കു...

ബംഗായനം

Image
  കൊൽക്കത്തയുടെ കവാടത്തിൽ: കുളി നൽകിയ സുഖാലസ്യത്തിൽ നന്നായൊന്നുറങ്ങിയെഴുന്നേറ്റപ്പോഴേക്കും യാത്രാ ക്ഷീണമൊന്നടങ്ങി. വീണ്ടും വിസ്തരിച്ചൊരു കളി നടത്തി പുറത്തേക്ക് പോകാനായി ഒരുങ്ങി. ഹോട്ടലിൻ്റെ താഴത്തെ നില ബാർ ആണ്. ഒരു ഡാൻസ് ബാറും ഇതിനനുബന്ധമായി പ്രവർത്തിക്കുന്നുണ്ട്. നഗരം രാത്രിയെ വരവേൽക്കാനൊരുങ്ങി കഴിഞ്ഞിരിക്കുന്നു. വല്ലതും കഴിച്ചിട്ടാവാം രാത്രി സഞ്ചാരം എന്ന് തീരുമാനിച്ച് തെരുവിലൂടെ പതിയെ നടന്നു. ഒരു സൗത്ത് ഇന്ത്യൻ ഡിഷ് ആണ് ലക്ഷ്യം. ഹോട്ടൽ അന്വേഷിച്ച് അങ്ങുമിങ്ങും നോക്കി നടക്കുമ്പോൾ ഒരു ഹോട്ടലിൻ്റെ പേര് കൗതുകം ജനിപ്പിച്ച് ദൃഷ്ടിപഥത്തിലെത്തി. "ഹിന്ദു ഹോട്ടൽ ". പല സ്ഥലങ്ങളിലേക്കും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ഒരു ഹോട്ടലിൻ്റെ പേര് ഇത്തരത്തിൽ എവിടെയും കണ്ടിരുന്നില്ല. ഇംഗ്ലീഷ് ദിനപത്രമായ "ദി ഹിന്ദു " മാത്രമാണ് ഇതിനൊരപവാദമായി ഒരു പൊതു സംരഭത്തിന് കണ്ടത്. ഹിന്ദു ഭക്ഷണം പിന്നീടൊരിക്കലാവാം എന്ന് തീരുമാനിച്ച്  മുന്നോട്ട് നടന്നപ്പോൾ ഒരു  തമിഴ് മൊഴി കാതിലെത്തി. ഹാ !!!....ആശ്വാസം. ഹോട്ടലിനകത്ത് ഹൗറയിലെയും കൊൽക്കത്തയിലേയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ഫോട...

ബംഗായനം

Image
ഹൗറ : ട്രെയിനിനകത്ത് നല്ല തിരക്കായിരുന്നു. ലഗ്ഗേജ് ബർത്തിൽ പോലും ആളുകൾ തിക്കിതിരക്കിയിരിക്കുന്നുണ്ട്. ഒഴിഞ്ഞു കണ്ട ഒരിടത്ത് ബാക്ക്പാക്കറും ഡ്രോയിംഗ് ബോർഡും തള്ളിക്കയറ്റി വെച്ചു. എവിടെയെങ്കിലും അല്പം ഒഴിവുണ്ടോ എന്ന് തിരക്കി നടപ്പിലാണ് വിപിൻ. ചൂടും വിയർപ്പിൻ്റെ ഗന്ധവും അസഹ്യമായപ്പോൾ വാതിലിൻ്റെ ഭാഗത്തേക്ക് നീങ്ങി. കാലിന് നല്ല വേദനയനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.  ബോൽപൂരിലേക്കുള്ള യാത്രയിൽ പരിചിതമായ സ്ഥലനാമങ്ങൾ അതിവേഗം പിന്നിലേക്ക് മറഞ്ഞു കൊണ്ടിരിന്നു. ഇടക്കൊന്നു വാതിൽ തുറന്നപ്പോൾ തീക്കാറ്റ് ഉള്ളിലേക്കിരച്ചു കയറി. അക്രമകാരിയായ ഒരു ശത്രുവിൻ്റെ പ്രവേശനം തടയാനെന്നവണ്ണം വാതിലമർത്തി ഞാനതിനെ പ്രതിരോധിച്ചു. ഒടുവിൽ തളർന്ന്  തറയിൽ ഇരുന്നു. മൂന്നര മണിക്കൂറോളം എടുത്ത് വണ്ടി ഹൗറ സ്റ്റേഷനിലെത്തി. കെട്ടും ഭാണ്ഡവുമായി ഞങ്ങൾ വെളിയിലിറങ്ങി. ഇനി വിശ്രമിക്കാനൊരിടം കണ്ടെത്തണം. നടപ്പാതയിലൂടെ മുന്നോട്ട് നടക്കവെ ഞങ്ങൾ ടൂറിസ്റ്റുകളാണെന്ന് തിരിച്ചറിഞ്ഞൊരാൾ പിറകെ കൂടി. ഹോട്ടലുകൾക്ക് ഉപഭോക്താക്കളെ പിടിച്ചു കൊടുക്കുന്ന ഇടനിലക്കാരനാവണം !! അവരുടെ ഹോട്ടലിൽ മുറിയെടുത്താലുള്ള സൗകര്യങ്ങളെ കുറിച്ച്...

ബംഗായനം

Image
ബോൽപൂരെ വിട : ടോട്ടോ ഡ്രൈവർ ഭയന്നു പോയിരുന്നു. അദ്ദേഹത്തിൻ്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടത് പോലെ തോന്നി. എങ്കിലും ഞങ്ങളുടെ വാക്കുകൾ അയാളുടെ മനോധൈര്യത്തെ തിരികെ കൊണ്ടുവരികയും വാഹനമോടിക്കുവാൻ സന്നദ്ധനാവുകയും ചെയ്തു. ഇതിനകം തന്നെ ദീപകും സ്ഥലത്തെത്തി. ടോട്ടോയിൽ കയറ്റി വെച്ചിരുന്ന സ്കൂട്ടറിൽ കയറ്റാവുന്നത്രയും സാധനങ്ങൾ തിരിച്ചിറക്കി അവയുമായി ദിപക്  ടോട്ടോയ്ക്ക് മുന്നിൽ യാത്രയായി. ഞങ്ങളെയും കൊണ്ട് ടോട്ടോയും. അര മണിക്കൂറിനകം ഞങ്ങൾ പുതിയ താമസ സ്ഥലത്തെത്തുകയും ടോട്ടോയിൽ നിന്ന് സാധനങ്ങളിറക്കി വെച്ചയുടൻ ദീപക് വിപിനെയും കൊണ്ട്  ഒരു ക്ലിനിക്കിലോട്ട്  പോയി. നല്ല സൗകര്യമുള്ള ഒതുങ്ങിയതും  മനോഹരവുമായ ഒരു കൊച്ചു വീടാണത്. നല്ലൊരു പൂന്തോട്ടമൊക്കെ ഒരുക്കുവാൻ സൗകര്യമുള്ള മുറ്റം അതിനുണ്ടായിരുന്നു. അടുക്കള ഭാഗത്ത് പപ്പായയും. മുൻവശത്തു തന്നെ ഒരു മാവുമുണ്ടതിന്. വേണമെങ്കി ഒരു കൊച്ചു അടുക്കളത്തോട്ടം ഉണ്ടാക്കുവാനുള്ള സൗകര്യവുമുണ്ട്. ടോട്ടോയിൽ കൊണ്ടു വന്നതിൽ കൂടുതലും ഞങ്ങളുടെ ലഗ്ഗേജുകളും സോനാജ്ജോരിയിൽ നിന്നും ബോൽ പൂരിൽ നിന്നും വാങ്ങിയ കരകൗശലോൽപ്പന്നങ്ങളുമായിരുന്നു. അവ തുറന്നു പരിശോധി...

ബംഗായനം

കൂടുമാറ്റം : കുറച്ചുകൂടി സൗകര്യമുള്ള വീട്ടിലോട്ട് മാറാനുള്ള ശ്രമത്തിലാണ് ദീപകും ആര്യയും . വീട് കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ബോൽ പൂരിലേക്ക് തിരിക്കുന്നതിന് മുൻപു തന്നെ ഈ വിവരം ഞങ്ങളെ അവർ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു നിന്ന്  മാറി ശാന്തിനികേതന് തൊട്ടടുത്ത് തന്നെയാണ് പുതിയ വീട് ലഭിച്ചിരിക്കുന്നത്. വീടു മാറുവാൻ തീരുമാനിച്ച ദിവസമായിരുന്നു ബോൽ പൂർ വിടാൻ ഞങ്ങൾ തീരുമാനിച്ചിരുന്നതും. എന്നാൽ നാലുദിവസം ഞങ്ങൾക്ക് താമസവും വാഹനവുമടക്കം എല്ലാ സൗകര്യവും  നൽകി സഹായിച്ചവരെ ഉപേക്ഷിച്ചു പോകുവാൻ ഞങ്ങൾക്കാവുമായിരുന്നില്ല. അതുകൊണ്ട് ബോൽപൂർ വിടുവാനുള്ള തീരുമാനം ഒരു ദിവസത്തേക്ക് നീട്ടി. രണ്ടു ദിവസത്തെ കൊൽക്കത്ത, ഹൗറ സന്ദർശനത്തിനു ശേഷം കേരളത്തിലേക്കുള്ള യാത്രയും തീരുമാനിച്ചു. കേരളത്തിലേക്കോ ഞങ്ങൾ ബംഗാളിലേക്ക് യാത്ര തിരിച്ച ചെന്നൈയിലേക്കോ ട്രെയിൻ ടിക്കറ്റ് ലഭ്യമായിരുന്നില്ല. ലോക്കൽ ട്രെയിനുകൾ പിടിച്ച് നാട്ടിലേക്കു തിരിച്ചാൽ അഞ്ച് ദിവസമെങ്കിലുമെടുക്കുകയും ചെയ്യും നാട്ടിൽ എത്തിച്ചേരുവാൻ. അതുകൊണ്ട് കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വിമാന മാർഗ്ഗം പോകുവാനുള്ള ടിക്കറ്റുകൾ ബുക്കു ചെ...

ബംഗായനം

Image
______ബംഗായനം_____ ഹഡിയ തേടി : ബോൽപൂരിൻ്റെ കാഴ്ചകൾ തേടിയും പകർത്തിയുമുള്ള യാത്രകളിനി രണ്ടു ദിവസം മാത്രമെയുള്ളു.ദീപക്കും ആര്യയും താമസിക്കുന്ന വീട്ടിലാണ് ഞങ്ങളും താമസിച്ചിരുന്നതെന്ന് തുടക്കത്തിൽ തന്നെ സൂചിപ്പിച്ചതോർമ്മയുണ്ടല്ലൊ. മുറിക്ക് വെളിയിലിറങ്ങി ടെറസ്സിൽ നിന്ന് നോക്കുമ്പോൾ കരിമ്പനകൾ കാണാൻ സാധിക്കും. ഇതിൽ ചെത്തു നടക്കാറുണ്ടെന്നും ചെത്തുന്ന സമയത്ത് പോയാൽ നല്ല മധുരമുള്ള പനംകള്ളു ലഭിക്കുമെന്നും അവർ പറഞ്ഞു. നിർഭാഗ്യവശാൽ ഞങ്ങളവിടെ ഉണ്ടായിരുന്ന ദിവസങ്ങളിലൊന്നും ചെത്തുകാരനെ ആ വഴിക്ക് കണ്ടില്ല. പന ചെത്തുകാരന്റെ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടിരിക്കുമ്പോഴാണ് ആര്യ ഹഡിയയെ കുറിച്ച് പറഞ്ഞത്. ഹഡിയ എന്താണെന്നും അതിൻ്റെ നിർമ്മാണ രീതികൾ എങ്ങിനെ ആണെന്നും മനസ്സിലാക്കണമെന്നും തോ ന്നി. അങ്ങിനെ ഹഡിയ ലഭിക്കുന്ന ഗ്രാമം സന്ദർശിക്കുവാൻ തീരുമാനമായി.  നാലു പേർക്ക് സഞ്ചരിക്കുവാൻ സാധിക്കാത്തത്  കൊണ്ട്  എന്നെയും വിപിനെയും ഒരു ഗ്രാമ കവാടത്തിൽ വിട്ട്  ആര്യയെ കൊണ്ടുവരുവാനായി ദീപക്  പോയി. ഇതുവരെ കണ്ട ഗ്രാമങ്ങൾ പോലെ ആയിരുന്നില്ല ഇവിടം. അല്പം കൂടി പരിഷകൃതമായിരുന്നു. എങ്കില...

ബംഗായനം

Image
സ്നേഹത്തിൻ്റെ ഉപ്പ് : ഉച്ചഭാഷിണികളുടെ കർണ്ണകഠോരമായ പ്രഭാത വന്ദനഗീതങ്ങളില്ലാതെ മറ്റൊരു പുലരിയിലേക്ക് ഞാൻ ഒരിക്കൽ കൂടി കണ്ണു തുറന്നു. സമയം രാവിലെ അഞ്ചു മണി മാത്രമെ ആയിട്ടുള്ളുവെങ്കിലും നല്ല വെളിച്ചം പടർന്നിട്ടുണ്ട്. കുളിച്ചൊരുങ്ങി ചിത്രരചനാസാമഗ്രികളുമായി ഞങ്ങൾ യാത്ര തിരിച്ചു. ആദ്യ ദിവസം ഇതേ പാതയിലൂടെ തന്നെയാണ് സഞ്ചാരം തുടങ്ങിയതെങ്കിലും നാലഞ്ച് താമസ സ്ഥലത്തു നിന്ന് അഞ്ചോ ആറോ കിലോമീറ്ററിനു ശേഷം ഇടത്തോട്ട് ഇരുപത് മിനിട്ടോളം സഞ്ചരിച്ചാണ് ഞങ്ങൾ അന്ന് വരച്ച സ്ഥലത്തെത്തിയത്. പക്ഷെ ഇപ്രാവശ്യം ഞങ്ങൾ നേർരേഖയിലാണ് പോയ്ക്കൊണ്ടിരിക്കുന്നത് വയലേലകൾക്ക് നടുവിലൂടെ പോകുന്ന പാത വിദൂരതയിലെങ്ങോ അങ്ങ് ദൂരെ, വരച്ചു തീർന്നൊരു വൺ പോയിൻ്റ് ലാൻ്റ് സ്കേപ്പ് പെർസ്പെക്ടീവ് ചിത്രത്തിലെന്നപോലെ ലയിച്ചു ചേരുന്നുന്നുണ്ട്.  കിണറുകൾക്കുള്ളിൽ ഇറക്കി വെക്കുന്ന തരം വലിയ കോൺക്രീറ്റ് വളയങ്ങൾ നിരത്തിനിരുവശവും വരിവരിയായി വെച്ചിട്ടുണ്ട്. പാത തിരക്കുള്ളതായിരുന്നില്ലെന്നു മാത്രമല്ല വിജനവുമായിരുന്നു. കുറെയേറെ ദൂരം സഞ്ചരിച്ചപ്പോൾ ഒന്നു രണ്ടു കടകൾ കണ്ടു. അവിടുന്നു പ്രധാന പാത വിട്ട് വലത്തോട്ടു പോകുന്ന ഒരു ച...

ബംഗായനം

Image
രാക്കാഴ്ചകൾ: ബോൽപൂരിലെ ഗ്രാമീണ കലാകാരന്മാരുടെ  മനോഹരമായ കലാ സൃഷ്ടികളും കരകൗശലോല്പന്നങ്ങളും യഥേഷ്ടം ലഭിക്കുന്ന ധാരാളം ഷോപ്പുകൾ ശാന്തിനികേതൻ്റെ സമീപത്തായുണ്ട്. ബോൽപൂർ - ശാന്തിനികേതൻ്റെ രാവുകളെ സജീവമാക്കുന്നത് ഇവിടെ  കരകൗശലോല്പന്നങ്ങളും മറ്റും  തേടിയെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളും, വണിക്കുകളുമാണെന്ന് പറയാം. പകൽ കണ്ടതുപോലെയല്ല ..... തെരുവുകൾ സജീവമായിരിക്കുന്നു. വിവിധ തരം ഭക്ഷണസാധനങ്ങളും പഴങ്ങളും വിൽക്കുന്ന ഉന്തുവണ്ടികളും കച്ചവടക്കാരും നിരത്തിനിരുവശവും കൈയ്യടക്കിയിട്ടുണ്ട്. തിരക്കുകളെ വകഞ്ഞുമാറ്റി ടോട്ടോകളും, സൈക്കിളുകളും തലങ്ങും വിലങ്ങും സഞ്ചരിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പോലെ മോട്ടോർ ബൈക്കുകളുടേയും, മറ്റു വാഹനങ്ങളുടേയും ആധിക്യമില്ലാത്തതിനാൽ നിരത്തിലൂടെയുള്ള നടത്തത്തെ അത് തടസ്സപ്പെടുത്തുന്നില്ല. കാഴ്ചകൾ കാണുക എന്നതിലുപരി മനോഹരവും വ്യത്യസ്ഥവും വില്പന സാദ്ധ്യതയുള്ളതുമായ കരകൗശലോല്പന്നങ്ങൾ കണ്ടു വെക്കുക എന്നുളളതായിരുന്ന ഞങ്ങളുടെ ഈ രാത്രി സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം. തൊട്ടുതൊട്ടു നിരന്നുനിൽക്കുന്ന കടകളിലൂടെ വൈവിദ്ധ്യങ്ങളായ കലാസൃ...

ബംഗായനം

Image
ഥാലി: കേരളം വിട്ട് പുറത്തെവിടെ പോയാലും കേരളീയനായ ഒരാൾ ആദ്യമന്വേഷിക്കുന്നത്  സമീപത്തെവിടെയെങ്കിലും കേരള ഹോട്ടലുകൾ ഉണ്ടോ എന്നായിരിക്കും.  മലയാളികളുടെ ഒരു പൊതുസ്വഭാവമാണിത്. കാരണം നമ്മുടെ അവിയലും,സാമ്പാറും ചോറും, രസവും മീൻകറിയും അതു തയ്യാറാക്കുവാൻ ഉപയോഗിക്കുന്ന മസാല കൂട്ടുകളും അതിൻ്റെ മണവും ഒന്നുമില്ലാതെ മലയാളിക്ക് ഊൺ തൃപ്തികരമാവില്ല എന്നത് തന്നെ. ഇനി അഥവാ കറികളൊന്നുമിലെങ്കിലും, അല്പം കഞ്ഞിവെള്ളവും,ഉപ്പും പുളിയും, പിന്നെ രണ്ടു കാന്താരിമുളകും കിട്ടിയാലും അവൻ്റെ ഊൺ കേമമായിരിക്കും. എന്നാൽ ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണമെന്ന പഴമൊഴി പിൻതുടരുവാൻ തയ്യാറാകുന്ന ഒരാൾക്ക് മാത്രമെ യാത്രകളുടെ രുചി അതിൻ്റെതായ അർത്ഥത്തിൽ നുണയുവാൻ സാധിക്കൂ എന്നതാണ് യാഥാർത്ഥ്യം. ഓരോ നാടിനും ആ നാടിൻ്റെ ആചാരങ്ങൾക്കും, പ്രകൃതിക്കുമിണങ്ങിയ ഭക്ഷണരീതികളും ക്രമങ്ങളുമൊക്കെ ഉണ്ട്. അതുകൂടി ആസ്വദിക്കുവാൻ തയ്യാറായാലെ യാത്രയെന്ന സദ്യയും പൂർണ്ണമാകൂ. അതതിടങ്ങളിലെ ഭക്ഷണങ്ങൾ കഴിക്കുവാൻ തയ്യാറാകുന്ന പക്ഷം ആ നാടുമായ അവരുടെ സംസ്കാരവുമായും ഒരു ബന്ധം സ്ഥാപിക്കുകയാണ് നാം ചെയ്യുന്നത്. അമിതമായ വൃത്തിശീലങ്...

ബംഗായനം

Image
മൂർത്തതയിൽ നിന്ന് അമൂർത്തതയിലേക്ക് : സ്വർണ്ണവർമാർന്ന മഞ്ഞപ്പൂക്കൾ  നിറയെ വിരിഞ്ഞു നിൽക്കുന്ന സോനാ ജ്ജോരി മരത്തിനു ചുവട്ടിലൂടെ ഞാൻ മുന്നോട്ട് ചുവടു വെച്ചു. നടന്നെത്തിയത്  രാധാചരൺ ബാച്ചിയുടെ ദി ഹണ്ടർ എന്ന വാൾ റിലീഫിനരികെയാണ്. മഴയേറ്റ് കുതിർന്നും അടർന്നും പോയൊരു മൺചുമർ പോലെ തോന്നിക്കും ദൂരെ നിന്നാൽ അതിൻ്റെ കാഴ്ച്ച . ഈ മുൻവിധി വെച്ച് നാമതിനെ അവഗണിച്ചു കടന്നുപോയാൽ നമുക്ക് നഷ്ടപ്പെടുന്നത് ഗഹനമായൊരു കാഴ്ചയായിരിക്കും. 1973 ൽ ആണ് ഈ സൃഷ്ടി നടന്നതെന്ന് താഴെ ഉറപ്പിച്ചു വെച്ച ഒരടി വലിപ്പമുള്ള ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് . ഭിത്തിയിൽ കുമ്മായ ചാന്ത് തേച്ച് പിടിപ്പിച്ച് അതിൽ മുത്തുകളും പല വലിപ്പങ്ങളിലും നിറങ്ങളിലുമുള്ള കല്ലുകളും മറ്റും ഒട്ടിച്ചു വെച്ചാണ് ഈ  സൃഷ്ടി നടത്തിയിരിക്കുന്നത്. കൈയ്യിൽ ശൂലവുമായി പുലിയെ വേട്ടയാടാൻ ഓടിയെടുക്കുന്ന രണ്ടു മനുഷ്യരാണിതിലെ കഥാപാത്രങ്ങൾ. കൃത്രിമവർണ്ണ കൂട്ടുകളുടെ ധാരാളിമ യില്ലാത്ത പ്രകൃതി വർണ്ണങ്ങളുടെ ചേരുവകകൾ ഇതിനെ മനോഹരമാക്കുന്നു. ഓരോ സൃഷ്ടിയും വിഗ്രഹവൽക്കരിക്കപ്പെട്ടു പോയ നമ്മുടെ പാരമ്പരാഗത സൗന്ദര്യ സങ്കല്പങ്ങളെ തച്ചുടക്കുന്...

ബംഗായനം

Image
 കാലോ ബാരി: ഞങ്ങളഭയം തേടിയെത്തിയ മരത്തിൻ്റെ ചുവട്ടിലുള്ള സിമൻ്റ് ബെഞ്ചിൽ ഇരുന്നു കൊണ്ട്  ദീപക് ഒരു കഥ പറഞ്ഞു. രവീന്ദ്രനാഥ ടാഗോർ ചൈനാ സന്ദർശനം കഴിഞ്ഞു വരുമ്പോൾ കൊണ്ടു വന്നതാണത്രെ ഈ മരം. അദ്ദേഹം നട്ട് പരിപാലിച്ച ആ മരമാണിന്ന് വലിയൊരു വൃക്ഷമായി ഈ കൊടും ചൂടിൽ ഞങ്ങളുടെ തലക്ക് മീതെ പടർന്നു പന്തലിച്ച് തണൽ ചൊരിഞ്ഞ് നിൽക്കുന്നത്. ഈ r ലോകത്തിന് ജ്ഞാനമധുരം നൽകുന്ന ശാന്തിനികേതനും അതിൽ നിന്നൊട്ടും വിഭിന്നമല്ലല്ലോ. ഗാന്ധിജി ശാന്തിനികേതനിലെത്തിയപ്പോൾ ടാഗോറുമായി സംഭാഷണം നടത്തിയ അതേ ഇരിപ്പിടത്തിലാണ് ഞങ്ങൾ ഇരിക്കുന്നതന്നെറിഞ്ഞപ്പോൾ ഉണ്ടായ വികാരം ഏത് വാക്കുകൾ കൊണ്ടാണ് ഞാനിവിടെ കുറിച്ചിടേണ്ടത്?!!.  പതിയെ ഞാനെഴുന്നേറ്റു. വിപിനും ദീപക്കും ഗഹനമായ എന്തോ ചർച്ചയിലാണ്. ഞാൻ പതിയെ ഒന്നു കണ്ണടച്ചു. ഇപ്പോഴവിടെ ഖാദി നൂലുകൾ കൊണ്ട് നെയ്തെടുത്ത ഒറ്റമുണ്ടുടുത്ത മെലിഞ്ഞ ആ വയോവൃദ്ധനും നീണ്ട തുവെള്ള താടിയുള്ള കൃശഗാത്രനായ ടാഗോറുമുണ്ട്. ചുറ്റും അവരുടെ സംഭാഷണം കൗതുകപൂർവ്വം, സൂക്ഷ്മം  ശ്രവിക്കുന്ന  കുറച്ചാളുകളും.  ഇങ്ങിനെ എത്രയൊ മഹാരഥന്മാരുടെ പുണ്യപാദങ്ങൾ പതിഞ്ഞ ഭ...

ബംഗായനം

Image
സ്വപ്ന ലോകത്ത് : ശാന്തിനികേതനെ കുറിച്ചെഴുതുമ്പോൾ അതിൻ്റെ ബാഹ്യമായ രൂപഘടനയെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിക്കുവാൻ പോകുകയാണെന് അർത്ഥമാക്കേണ്ടതില്ല. കാരണം  അനേകം വ്യക്തികളിലൂടെ എഴുത്തുകാരുടെ വിവിധ ലേഖനങ്ങളില, ടെ കുറിപ്പുകളിലൂടെ, ഇതിനകം നിർവ്വഹിക്കപ്പെട്ടിട്ടുണ്ട്. ഇൻ്റർനെറ്റിലെ വിവിധ സൈറ്റുകളിലും ആവശ്യമായ വിവരങ്ങൾ ലഭ്യമാണ്. അയതിനാൽ അത്തരമൊരു ശ്രമത്തിന് ഞാൻ മുതിരുന്നില്ല. എന്നാൽ നടവഴികൾക്കിരുവശവും കാണുന്ന മനോഹര ചിത്രങ്ങൾക്കക്ഷരരൂപം നൽകുവാനുള്ള ശ്രമം നടത്തേണ്ടി വരുമ്പോൾ ചില കാര്യങ്ങളെങ്കിലും കുറിച്ചിടാതിരിക്കുവാനും സാധിക്കില്ല. പുറത്തു നിന്നുള്ള സന്ദർശകർക്ക് എല്ലാ യ്പ്പോഴും അധികൃതരുടെ അനുവാദമില്ലാതെ ശാന്തിനികേതനകത്തേക്ക് കടന്നു ചെല്ലാൻ സാധിക്കില്ല.ദീപക് ഇത് മുൻകൂട്ടി അറിയിച്ചിരുന്നു. ദീപകിന് ശാന്തിനികേതനിൽ സ്റ്റുഡിയോ ഉള്ളത് കൊണ്ട് പ്രവേശനം ബുദ്ധിമുട്ടുള്ളതായി തീർന്നതുമില്ല. പ്രധാന കവാടമുപേക്ഷിച്ച് സെക്യൂരിറ്റി ചെക്കിങ്ങ് ഇല്ലാത്ത ഒരു ചെറിയ പ്രവേശന മാർഗ്ഗത്തിനരികിൽ ഞങ്ങളെ ഇറക്കി അകത്ത് കയറി ഇരിക്കാനും ആരെങ്കിലും ചോദിച്ചാൽ അദ്ദേഹത്തിൻ്റെ കൂടെ വന്നതാണ...

ബംഗായനം

Image
ശാന്തിനികേതനെന്ന സ്വപ്നഭൂമികയിലേക്ക് : ശാന്തിനികേതൻ എന്ന പേരു കേൾക്കാത്ത, മഹാകവി രവീന്ദ്രനാഥ ടാഗോറിനെ അറിയാത്ത ആരെങ്കിലും ഈ  ലോകത്തുണ്ടാകുവാൻ സാദ്ധ്യതയുണ്ടാവില്ല. കാരണം വിശ്വമഹാകവി  രവീന്ദ്ര നാഥ ടാഗോർ ഈ ലോകത്തിന് നൽകിയ ഏറ്റവും വിശിഷ്ടമായ പ്രസ്ഥാനമാണ് ശാന്തിനികേതൻ. നമ്മുടെ നാടിൻ്റെ അഭിമാനം. ദൈവഭക്തർക്ക് മക്കയും, യെരുശലേമും, കാശിയുമെക്കെ എങ്ങിനെയാണൊ അതുപോലെ  കലാകാരന്മാർക്കുള്ള ഒരു തീർത്ഥാടന കേന്ദ്രമാണ്.  ശാന്തിനികേതൻ എന്ന് പറയാം. ശാന്തിനികേതനിൽ പഠിക്കാനാഗ്രഹിക്കാത്ത , ശാന്തിനികേതൻ ഒരിക്കലെങ്കിലും കാണണമെന്നാഗ്രഹിക്കാത്ത ചിത്രകാരന്മാർ ഇന്ത്യയിലുണ്ടാകുമോ എന്ന് സംശയമാണ്. ചിത്രശില്പകലയുടെ ആദ്യ പാഠങ്ങൾ മറ്റിടങ്ങളിൽ നിന്ന് സ്വായത്തമാക്കിയതിനു ശേഷം ഉപരിപഠനത്തിന് ശാന്തിനികേതൻ തെരഞ്ഞെടുക്കുന്നവരുടെ മനസ്സും വെറൊന്നായിരിക്കുവാൻ വഴിയില്ല. എൻ്റെ മനസ്സിലുമുണ്ടായിരുന്നു ശാന്തിനികേതനെന്ന സ്വപ്നഭൂമി. കുത്തി വരക്കുന്നതിലുപരി വരയുടെ ഭംഗി ആസ്വദിക്കുന്നതായിരുന്നു ചെറുപ്പം മുതലുള്ള എൻ്റെ ശീലം. ചിത്രകല പ്രസ്ഥാനത്തെ കുറിച്ചോ , അത്തരമൊരു പാഠ്യപദ്ധതിയെ കുറിച്ചോ, പ്രദർശന ശാലകളെ കു...

ബംഗായനം

ഗ്രാമ ചാർത്തുകൾ :    ഇടതും വലതും നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലേലകൾക്ക് നടുവിലൂടെ നീണ്ടു പോകുന്ന, വീതി കുറഞ്ഞ , കീലുകളടർന്ന പാതയിലൂടെ ഞങ്ങൾ മുന്നോട്ടു സഞ്ചരിച്ചുക്കൊണ്ടിരുന്നു.  കാഴ്ചകൾ ഒപ്പിയെടുത്തുള്ള യാത്രയായതിനാൽ  സ്കൂട്ടർ പതുക്കെ ആണ് ഓടിച്ചിരുന്നത്, നിരത്തുവക്കിൽ തണൽ മരങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇടക്ക് ,  പാറാവുകാരെ പോലെ അറ്റൻഷനായി നിൽക്കുന്ന ഈന്തപ്പനകളല്ലാതെ... ഒടുവിൽ ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരുന്ന പാത മറ്റൊരു പാതയുമായി ലയിച്ചു. അതൊരു   കവല ആയിരുന്നു. പഴയ കാല കേരളീയ ഗ്രാമങ്ങളിൽ കണ്ടു വന്നിരുന്ന തരം ആർഭാടങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ കവല.നിഷ്കളങ്കത തുളുമ്പുന്ന ഗ്രാമ്യചാരുത മാത്രമാണതിന് അലങ്കാരമായുണ്ടായിരുന്നത്. ഇനിയും യാത്ര തുടർന്നാൽ വെയിലു കൂടുകയും വര നടക്കാതാവുകയും ചെയ്തേക്കാം. അതുകൊണ്ട് ഈ കവലയിൽ തന്നെ ഈസലുകളുറപ്പിക്കാമെന്ന് തീരുമാനത്തിലെത്തി. ആധുനികതയുടെ പ്രസരമൊന്നും അധികമില്ലാത്ത ഒരു പ്രദേശം...' മൂന്നോ നാലോ ഒറ്റമുറി പിടികകൾ അല്ലാതെ. ഞാൻ നിൽക്കുന്നത് ചെളിമണ്ണു കുഴച്ചുണ്ടാക്കിയ കരിപുരണ്ട ഭിത്തികളുള്ള ഒരു ചായക്കടയുടെ സമീപത്തായിരുന്നു...