ബംഗായനം
ഗ്രാമായനം: അങ്ങിനെ ബോൽപൂരിലെ രണ്ടാം ദിനത്തിലേക്ക് സൂര്യൻ ഉദിച്ചുയർന്നു. പ്രഭാതത്തിലും നല്ല ചൂടു തന്നെ. കുളി കഴിഞ്ഞു വരുമ്പഴേക്കും വിപിൻ നല്ലൊരു കട്ടൻ ചായയുമായി പ്രത്യക്ഷപ്പെട്ടു. ചൂടും കൊതുകുകളുടെ ആക്രമവും കാരണം ചങ്ങാതിയും ശരിക്കുറങ്ങി കാണില്ല. ചായയോടെപ്പം അന്നത്തെ വാർത്താശകലങ്ങൾ ഒന്നോടിച്ചു നോക്കി , വസ്ത്രങ്ങൾ മാറി, അവശ്യമുള്ള സാധനങ്ങളും വെള്ളവുമൊക്കെ എടുത്തു വെച്ചു. അടുക്കും ചിട്ടയുമില്ലാതെ വലിച്ചിട്ട സാരികൾക്കിടയിൽ ദീപക്കും അമ്മുവും സുഖ നിദ്രയിലാണ്. ഉപഭോക്താക്കൾക്കയക്കുവാനുള്ള സാരികളാണിവ. അതിന് കേടുപാടുകളൊന്നുമില്ലെന്ന് ഉറപ്പു വരുത്തിയെ പൊതികളാക്കി മേൽ വിലാസമൊക്കെ എഴുതി അയക്കുവാനുളള പാകത്തിലാക്കുവാൻ കഴിയു . ഇതൊരു ബുദ്ധിമുട്ടു പിടിച്ച പണി തന്നെയാണ്. അവരുടെ ഉറക്കത്തിന് ഭംഗം വരുത്താതെ പതിയെ വാതിൽ തുറന്ന് പുറത്തുകടന്നു. സമയം അഞ്ചര കഴിഞ്ഞതെ ഉള്ളുവെങ്കിലും പത്തുമണിയായ പ്രതീതിയാണ്. സ്കൂട്ടറെടുത്ത് കോമ്പൗണ്ടിന് പുറത്തിറങ്ങി പതിയെ പ്രധാന പാതയിലെത്തി. കോപ്പായി ഭാഗത്തേക്കാണ് പോകേണ്ടത്. ദീപക് പറഞ്ഞ പ്രകാരം മൂന്നോ നാലോ കിലോമീറ്റർ സഞ്ചരിച്ച് പ്രധാന പാതയിൽ നിന്നും ഇടത്തോട്ടോ വലത്തോട്ടോ...