Posts

Showing posts from April, 2025

ബംഗായനം

Image
______ബംഗായനം_____ ഹഡിയ തേടി : ബോൽപൂരിൻ്റെ കാഴ്ചകൾ തേടിയും പകർത്തിയുമുള്ള യാത്രകളിനി രണ്ടു ദിവസം മാത്രമെയുള്ളു.ദീപക്കും ആര്യയും താമസിക്കുന്ന വീട്ടിലാണ് ഞങ്ങളും താമസിച്ചിരുന്നതെന്ന് തുടക്കത്തിൽ തന്നെ സൂചിപ്പിച്ചതോർമ്മയുണ്ടല്ലൊ. മുറിക്ക് വെളിയിലിറങ്ങി ടെറസ്സിൽ നിന്ന് നോക്കുമ്പോൾ കരിമ്പനകൾ കാണാൻ സാധിക്കും. ഇതിൽ ചെത്തു നടക്കാറുണ്ടെന്നും ചെത്തുന്ന സമയത്ത് പോയാൽ നല്ല മധുരമുള്ള പനംകള്ളു ലഭിക്കുമെന്നും അവർ പറഞ്ഞു. നിർഭാഗ്യവശാൽ ഞങ്ങളവിടെ ഉണ്ടായിരുന്ന ദിവസങ്ങളിലൊന്നും ചെത്തുകാരനെ ആ വഴിക്ക് കണ്ടില്ല. പന ചെത്തുകാരന്റെ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടിരിക്കുമ്പോഴാണ് ആര്യ ഹഡിയയെ കുറിച്ച് പറഞ്ഞത്. ഹഡിയ എന്താണെന്നും അതിൻ്റെ നിർമ്മാണ രീതികൾ എങ്ങിനെ ആണെന്നും മനസ്സിലാക്കണമെന്നും തോ ന്നി. അങ്ങിനെ ഹഡിയ ലഭിക്കുന്ന ഗ്രാമം സന്ദർശിക്കുവാൻ തീരുമാനമായി.  നാലു പേർക്ക് സഞ്ചരിക്കുവാൻ സാധിക്കാത്തത്  കൊണ്ട്  എന്നെയും വിപിനെയും ഒരു ഗ്രാമ കവാടത്തിൽ വിട്ട്  ആര്യയെ കൊണ്ടുവരുവാനായി ദീപക്  പോയി. ഇതുവരെ കണ്ട ഗ്രാമങ്ങൾ പോലെ ആയിരുന്നില്ല ഇവിടം. അല്പം കൂടി പരിഷകൃതമായിരുന്നു. എങ്കില...

ബംഗായനം

Image
സ്നേഹത്തിൻ്റെ ഉപ്പ് : ഉച്ചഭാഷിണികളുടെ കർണ്ണകഠോരമായ പ്രഭാത വന്ദനഗീതങ്ങളില്ലാതെ മറ്റൊരു പുലരിയിലേക്ക് ഞാൻ ഒരിക്കൽ കൂടി കണ്ണു തുറന്നു. സമയം രാവിലെ അഞ്ചു മണി മാത്രമെ ആയിട്ടുള്ളുവെങ്കിലും നല്ല വെളിച്ചം പടർന്നിട്ടുണ്ട്. കുളിച്ചൊരുങ്ങി ചിത്രരചനാസാമഗ്രികളുമായി ഞങ്ങൾ യാത്ര തിരിച്ചു. ആദ്യ ദിവസം ഇതേ പാതയിലൂടെ തന്നെയാണ് സഞ്ചാരം തുടങ്ങിയതെങ്കിലും നാലഞ്ച് താമസ സ്ഥലത്തു നിന്ന് അഞ്ചോ ആറോ കിലോമീറ്ററിനു ശേഷം ഇടത്തോട്ട് ഇരുപത് മിനിട്ടോളം സഞ്ചരിച്ചാണ് ഞങ്ങൾ അന്ന് വരച്ച സ്ഥലത്തെത്തിയത്. പക്ഷെ ഇപ്രാവശ്യം ഞങ്ങൾ നേർരേഖയിലാണ് പോയ്ക്കൊണ്ടിരിക്കുന്നത് വയലേലകൾക്ക് നടുവിലൂടെ പോകുന്ന പാത വിദൂരതയിലെങ്ങോ അങ്ങ് ദൂരെ, വരച്ചു തീർന്നൊരു വൺ പോയിൻ്റ് ലാൻ്റ് സ്കേപ്പ് പെർസ്പെക്ടീവ് ചിത്രത്തിലെന്നപോലെ ലയിച്ചു ചേരുന്നുന്നുണ്ട്.  കിണറുകൾക്കുള്ളിൽ ഇറക്കി വെക്കുന്ന തരം വലിയ കോൺക്രീറ്റ് വളയങ്ങൾ നിരത്തിനിരുവശവും വരിവരിയായി വെച്ചിട്ടുണ്ട്. പാത തിരക്കുള്ളതായിരുന്നില്ലെന്നു മാത്രമല്ല വിജനവുമായിരുന്നു. കുറെയേറെ ദൂരം സഞ്ചരിച്ചപ്പോൾ ഒന്നു രണ്ടു കടകൾ കണ്ടു. അവിടുന്നു പ്രധാന പാത വിട്ട് വലത്തോട്ടു പോകുന്ന ഒരു ച...

ബംഗായനം

Image
രാക്കാഴ്ചകൾ: ബോൽപൂരിലെ ഗ്രാമീണ കലാകാരന്മാരുടെ  മനോഹരമായ കലാ സൃഷ്ടികളും കരകൗശലോല്പന്നങ്ങളും യഥേഷ്ടം ലഭിക്കുന്ന ധാരാളം ഷോപ്പുകൾ ശാന്തിനികേതൻ്റെ സമീപത്തായുണ്ട്. ബോൽപൂർ - ശാന്തിനികേതൻ്റെ രാവുകളെ സജീവമാക്കുന്നത് ഇവിടെ  കരകൗശലോല്പന്നങ്ങളും മറ്റും  തേടിയെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളും, വണിക്കുകളുമാണെന്ന് പറയാം. പകൽ കണ്ടതുപോലെയല്ല ..... തെരുവുകൾ സജീവമായിരിക്കുന്നു. വിവിധ തരം ഭക്ഷണസാധനങ്ങളും പഴങ്ങളും വിൽക്കുന്ന ഉന്തുവണ്ടികളും കച്ചവടക്കാരും നിരത്തിനിരുവശവും കൈയ്യടക്കിയിട്ടുണ്ട്. തിരക്കുകളെ വകഞ്ഞുമാറ്റി ടോട്ടോകളും, സൈക്കിളുകളും തലങ്ങും വിലങ്ങും സഞ്ചരിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പോലെ മോട്ടോർ ബൈക്കുകളുടേയും, മറ്റു വാഹനങ്ങളുടേയും ആധിക്യമില്ലാത്തതിനാൽ നിരത്തിലൂടെയുള്ള നടത്തത്തെ അത് തടസ്സപ്പെടുത്തുന്നില്ല. കാഴ്ചകൾ കാണുക എന്നതിലുപരി മനോഹരവും വ്യത്യസ്ഥവും വില്പന സാദ്ധ്യതയുള്ളതുമായ കരകൗശലോല്പന്നങ്ങൾ കണ്ടു വെക്കുക എന്നുളളതായിരുന്ന ഞങ്ങളുടെ ഈ രാത്രി സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം. തൊട്ടുതൊട്ടു നിരന്നുനിൽക്കുന്ന കടകളിലൂടെ വൈവിദ്ധ്യങ്ങളായ കലാസൃ...

ബംഗായനം

Image
ഥാലി: കേരളം വിട്ട് പുറത്തെവിടെ പോയാലും കേരളീയനായ ഒരാൾ ആദ്യമന്വേഷിക്കുന്നത്  സമീപത്തെവിടെയെങ്കിലും കേരള ഹോട്ടലുകൾ ഉണ്ടോ എന്നായിരിക്കും.  മലയാളികളുടെ ഒരു പൊതുസ്വഭാവമാണിത്. കാരണം നമ്മുടെ അവിയലും,സാമ്പാറും ചോറും, രസവും മീൻകറിയും അതു തയ്യാറാക്കുവാൻ ഉപയോഗിക്കുന്ന മസാല കൂട്ടുകളും അതിൻ്റെ മണവും ഒന്നുമില്ലാതെ മലയാളിക്ക് ഊൺ തൃപ്തികരമാവില്ല എന്നത് തന്നെ. ഇനി അഥവാ കറികളൊന്നുമിലെങ്കിലും, അല്പം കഞ്ഞിവെള്ളവും,ഉപ്പും പുളിയും, പിന്നെ രണ്ടു കാന്താരിമുളകും കിട്ടിയാലും അവൻ്റെ ഊൺ കേമമായിരിക്കും. എന്നാൽ ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണമെന്ന പഴമൊഴി പിൻതുടരുവാൻ തയ്യാറാകുന്ന ഒരാൾക്ക് മാത്രമെ യാത്രകളുടെ രുചി അതിൻ്റെതായ അർത്ഥത്തിൽ നുണയുവാൻ സാധിക്കൂ എന്നതാണ് യാഥാർത്ഥ്യം. ഓരോ നാടിനും ആ നാടിൻ്റെ ആചാരങ്ങൾക്കും, പ്രകൃതിക്കുമിണങ്ങിയ ഭക്ഷണരീതികളും ക്രമങ്ങളുമൊക്കെ ഉണ്ട്. അതുകൂടി ആസ്വദിക്കുവാൻ തയ്യാറായാലെ യാത്രയെന്ന സദ്യയും പൂർണ്ണമാകൂ. അതതിടങ്ങളിലെ ഭക്ഷണങ്ങൾ കഴിക്കുവാൻ തയ്യാറാകുന്ന പക്ഷം ആ നാടുമായ അവരുടെ സംസ്കാരവുമായും ഒരു ബന്ധം സ്ഥാപിക്കുകയാണ് നാം ചെയ്യുന്നത്. അമിതമായ വൃത്തിശീലങ്...

ബംഗായനം

Image
മൂർത്തതയിൽ നിന്ന് അമൂർത്തതയിലേക്ക് : സ്വർണ്ണവർമാർന്ന മഞ്ഞപ്പൂക്കൾ  നിറയെ വിരിഞ്ഞു നിൽക്കുന്ന സോനാ ജ്ജോരി മരത്തിനു ചുവട്ടിലൂടെ ഞാൻ മുന്നോട്ട് ചുവടു വെച്ചു. നടന്നെത്തിയത്  രാധാചരൺ ബാച്ചിയുടെ ദി ഹണ്ടർ എന്ന വാൾ റിലീഫിനരികെയാണ്. മഴയേറ്റ് കുതിർന്നും അടർന്നും പോയൊരു മൺചുമർ പോലെ തോന്നിക്കും ദൂരെ നിന്നാൽ അതിൻ്റെ കാഴ്ച്ച . ഈ മുൻവിധി വെച്ച് നാമതിനെ അവഗണിച്ചു കടന്നുപോയാൽ നമുക്ക് നഷ്ടപ്പെടുന്നത് ഗഹനമായൊരു കാഴ്ചയായിരിക്കും. 1973 ൽ ആണ് ഈ സൃഷ്ടി നടന്നതെന്ന് താഴെ ഉറപ്പിച്ചു വെച്ച ഒരടി വലിപ്പമുള്ള ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് . ഭിത്തിയിൽ കുമ്മായ ചാന്ത് തേച്ച് പിടിപ്പിച്ച് അതിൽ മുത്തുകളും പല വലിപ്പങ്ങളിലും നിറങ്ങളിലുമുള്ള കല്ലുകളും മറ്റും ഒട്ടിച്ചു വെച്ചാണ് ഈ  സൃഷ്ടി നടത്തിയിരിക്കുന്നത്. കൈയ്യിൽ ശൂലവുമായി പുലിയെ വേട്ടയാടാൻ ഓടിയെടുക്കുന്ന രണ്ടു മനുഷ്യരാണിതിലെ കഥാപാത്രങ്ങൾ. കൃത്രിമവർണ്ണ കൂട്ടുകളുടെ ധാരാളിമ യില്ലാത്ത പ്രകൃതി വർണ്ണങ്ങളുടെ ചേരുവകകൾ ഇതിനെ മനോഹരമാക്കുന്നു. ഓരോ സൃഷ്ടിയും വിഗ്രഹവൽക്കരിക്കപ്പെട്ടു പോയ നമ്മുടെ പാരമ്പരാഗത സൗന്ദര്യ സങ്കല്പങ്ങളെ തച്ചുടക്കുന്...