ബംഗായനം
കാലോ ബാരി: ഞങ്ങളഭയം തേടിയെത്തിയ മരത്തിൻ്റെ ചുവട്ടിലുള്ള സിമൻ്റ് ബെഞ്ചിൽ ഇരുന്നു കൊണ്ട് ദീപക് ഒരു കഥ പറഞ്ഞു. രവീന്ദ്രനാഥ ടാഗോർ ചൈനാ സന്ദർശനം കഴിഞ്ഞു വരുമ്പോൾ കൊണ്ടു വന്നതാണത്രെ ഈ മരം. അദ്ദേഹം നട്ട് പരിപാലിച്ച ആ മരമാണിന്ന് വലിയൊരു വൃക്ഷമായി ഈ കൊടും ചൂടിൽ ഞങ്ങളുടെ തലക്ക് മീതെ പടർന്നു പന്തലിച്ച് തണൽ ചൊരിഞ്ഞ് നിൽക്കുന്നത്. ഈ r ലോകത്തിന് ജ്ഞാനമധുരം നൽകുന്ന ശാന്തിനികേതനും അതിൽ നിന്നൊട്ടും വിഭിന്നമല്ലല്ലോ. ഗാന്ധിജി ശാന്തിനികേതനിലെത്തിയപ്പോൾ ടാഗോറുമായി സംഭാഷണം നടത്തിയ അതേ ഇരിപ്പിടത്തിലാണ് ഞങ്ങൾ ഇരിക്കുന്നതന്നെറിഞ്ഞപ്പോൾ ഉണ്ടായ വികാരം ഏത് വാക്കുകൾ കൊണ്ടാണ് ഞാനിവിടെ കുറിച്ചിടേണ്ടത്?!!. പതിയെ ഞാനെഴുന്നേറ്റു. വിപിനും ദീപക്കും ഗഹനമായ എന്തോ ചർച്ചയിലാണ്. ഞാൻ പതിയെ ഒന്നു കണ്ണടച്ചു. ഇപ്പോഴവിടെ ഖാദി നൂലുകൾ കൊണ്ട് നെയ്തെടുത്ത ഒറ്റമുണ്ടുടുത്ത മെലിഞ്ഞ ആ വയോവൃദ്ധനും നീണ്ട തുവെള്ള താടിയുള്ള കൃശഗാത്രനായ ടാഗോറുമുണ്ട്. ചുറ്റും അവരുടെ സംഭാഷണം കൗതുകപൂർവ്വം, സൂക്ഷ്മം ശ്രവിക്കുന്ന കുറച്ചാളുകളും. ഇങ്ങിനെ എത്രയൊ മഹാരഥന്മാരുടെ പുണ്യപാദങ്ങൾ പതിഞ്ഞ ഭ...