ബംഗായനം

ആത്മസൗഹൃദങ്ങളുടെ തണലിൽ:-


വിപിൻ ഇരിട്ടി , ദീപക് പൗലോസ്

 ദമ്പതികളായ ദീപക് പൗലോസിന്റെയും  ആര്യശ്രീയുടെയും താമസസ്ഥലമാണ് ബോൽപൂർ ദിനങ്ങളിൽ ഞങ്ങളുടെ താവളം. കലാഭവനിൽ ഫൈൻ ആർട്സ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇവർ ഇപ്പോൾ ബംഗാളിൽ തന്നെ താമസിക്കുന്നു. നമ്മുടെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ മക്കളാണിവർ . നമുക്കൊന്നവരെ പരിചയപ്പെടുവാനുണ്ടായ സാഹചര്യമൊന്ന്  പരിശോധിക്കാം.

ഈ യാത്രയുടെ ബീജാവാപം നടക്കുന്നത് യഥാർത്ഥത്തിൽ രണ്ടായിരത്തി ഇരുപത്തിരണ്ട് ജനുവരി ഒന്ന് മുതൽ നാലു വരെയുള്ള നാലുദിനങ്ങളിലേതോ ഒരു ദിനത്തിലാണ്. കോഴിക്കോട്,  ലളിത കലാ അക്കാദമിയിൽ ഈ ദിനങ്ങളിൽ ഒരു സംഘ ചിത്ര  പ്രദർശനം നടത്തിയിരുന്നു. ഇതിനു മുൻപ് ഞങ്ങൾ നാലു പേർ നടത്തിയ ട്രാവൽ ബ്രഷ് ഇന്ത്യാ വരയാത്രയിൽ വരക്കപ്പെട്ട  പെയിന്റിങ്ങുകളുടെ പ്രദർശനമായിരുന്നു അന്നവിടെ നടന്നുകൊണ്ടിരുന്നത്. അക്കാദമി ഗാലറിയിലെ താഴത്തെ നിലയിൽ ഞങ്ങളുടെ പ്രദർശനം നടക്കുമ്പോൾ മുകളിലത്തെ നിലയിൽ അക്കാദമിയുടെ രണ്ട് പ്രദർശനങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. അത് ദീപക്കിന്റെയും ആര്യയുടേതുമായിരുന്നു.
 ദീപക് പൗലോസിന്റെ രചന


മെലിഞ്ഞ് ഉയരം കൂടിയ മുടി നീട്ടി വളർത്തിയ യേശുദേവന്റെ ഛായയുള്ള ചെറുപ്പക്കാരൻ , അവനോട് ചേർന്ന് പലതും സംസാരിച്ചും, വാഗ്വാദം നടത്തിയും എന്റെ മുന്നിലൂടെ കടന്നു പോകുന്ന പെൺകുട്ടി.... അവരെ കാണാനെത്തുന്ന കൂട്ടുകാർ .... അന്നത്തെ ചിത്രം  ഇപ്പഴും എന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്. സന്ദർശകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയും അവരോട്  യാത്രാനുഭവങ്ങൾ പങ്കുവെച്ചും നടക്കുമ്പോഴാണ്  കൂടെയുണ്ടായിരുന്ന ചലച്ചിത്രസംവിധായകനും പ്രിയ സുഹൃത്തുമായ വിനോദ് നാരായണൻ മുകളിലത്തെ നിലയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രങ്ങളുടെ അസാധാരണത്വത്തേക്കുറിച്ച് ബോദ്ധ്യപ്പെടുത്തിയത്. സന്ദർശകരുടെ തിരക്കുകൾ കുറഞ്ഞ ഒരിടവേളയിൽ ഞാൻ മുകളിലെത്തി. ഒരാൾ പൊക്കമുള്ള വലിയ ക്യാൻവാസുകളിൽ എന്റെ മുന്നിലൂടെ കൈകോർത്തു നടന്ന രണ്ടു രൂപങ്ങൾ ഹൈപ്പർ റിയലിസത്തിന്റെ  മാസ്മരിക ലോകത്ത് ജീവിതം പകർന്നാടുന്നു. ദീപക്കിന്റെ ചിത്രങ്ങളിലെ ഹൈപ്പർ റിയലിസത്തിന്റെ സൗന്ദര്യാത്മക ലോകമായിരുന്നില്ല  ആര്യയുടെ ചിത്രങ്ങളിൽ ദർശിക്കുവാൻ കഴിഞ്ഞത്. രണ്ടും ചിത്രകലയുടെ രണ്ടു വകഭേദങ്ങളായിരുന്നു.

ആര്യശ്രീ

രണ്ടു പേരും സന്ദർശകരുടെ ഇടയിലായിരുന്നു. ചിത്രങ്ങൾ ആസ്വദിച്ചതിനു ശേഷം അവരെ ശല്യം ചെയ്യാതെ പടികളിറങ്ങി ഞാൻ താഴെയെത്തി. ഗാലറിയുടെ പിറകിലെ മാവിനു ചുറ്റും കെട്ടിയുണ്ടാക്കിയ തറയിൽ വിപിൻ ഇരിട്ടിയോട്  സംസാരിക്കുന്ന ദീപക്കിനെയാണ് ഞാൻ പിന്നീട് കണ്ടത്. അവരുടെ സംഭാഷണങ്ങളിൽ നിശബ്ദനായി പങ്കു ചേർന്ന്  ഞാൻ ദീപക്കിനെ അക്ഷരങ്ങളിലേക്കാവാഹിക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു. കൽക്കത്തയും, ശാന്തിനികേതനും ടാഗോറും , അബനീന്ദ്രനാഥ ടാഗോറും , ചിത്രകലയും, വിശ്വഭാരതിയും  ഞങ്ങളുടെ മുന്നിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു. ബംഗാളിലേക്കുള്ള വാതായനം അവിടെ തുറക്കപ്പെട്ടു.

എത്തേണ്ട സ്ഥലത്തേക്കുറിച്ചും , വഴികളെക്കുറിച്ചും രീതികളെക്കുറിച്ചും ആദ്യമെ തന്നെ ശബ്ദ സന്ദേശങ്ങൾ നൽകി ബോദ്ധ്യപ്പെടുത്തിയിരുന്നെങ്കിലും യാത്രയിലുടനീളം അദ്ദേഹമത് ഓർമ്മപ്പെടുത്തുകയും വീണ്ടും നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആശങ്കകളോ സംശയങ്ങളോ ഞങ്ങളെ അലട്ടിയിരുന്നില്ല. മാത്രമല്ല പേലിയെപ്പോലെ നല്ലവരായ ബംഗാളി ബാബുമാർ യാത്ര അനായാസമാക്കി തീർക്കുകയും ചെയ്തു കൊണ്ടിരുന്നു.
ദീപകിന്റെ മറ്റൊരു രചന


ബോൽപൂർ ടൗണിൽ നിന്നും കോപ്പായി റൂട്ടിൽ  ഉഡിച്ചി എന്ന പേരിൽ ഒരു റിസോർട്ടുണ്ട്. അതിനു സമീപത്ത് താമസിക്കുന്ന സലീൽ ദാദ എന്ന സലീൽ സഹാനിയുടെ ഭവനത്തിന്റെ മുകൾ നിലയിലാണ് ദീപക്കിന്റെ താമസം. ദീപക്കിന്റെ നിർദ്ദേശപ്രകാരം  ഞങ്ങളൊരു ടോട്ടോക്കാരനെ സമീപിച്ചു.
ഇതിനു മുൻപ് ടോട്ടോക്കാരൻ റിസോർട്ട് വരെ പോയിട്ടുണ്ട്. ടോട്ടോ ശരിയായ ദിശയിൽ തന്നെയാണ് സഞ്ചരിക്കുന്നതെന്ന് ദീപക് അയച്ചു തന്ന ഗൂഗിൾ ലൊക്കേഷനിലൂടെ ഉറപ്പു വരുത്തി. അറിയാവുന്ന ഹിന്ദിയും ഇംഗ്ലീഷുമായുധമാക്കി ഞങ്ങളും  ടോട്ടോക്കാരനും യുദ്ധം പ്രഖ്യാപിച്ചു.
ചോദ്യങ്ങളും വിശേഷങ്ങളുമായി   ചാടിയും തുള്ളിയും ടോട്ടോ മുന്നോട്ട്  നീങ്ങി.
" അല്പം കൂടി ചെന്ന് വലതോട്ട് തിരിഞ്ഞാൽ  ഉഡിച്ചി റിസോർട്ട് ആയി "
ഡ്രൈവർ പറഞ്ഞു. പ്രധാന പാതയുടെ വലതു വശത്ത് സ്ഥാപിച്ച ദീശാസൂചിക അത് ശരിവെച്ചു.

റിസോർട്ടും കഴിഞ്ഞ് അല്പം ദൂരം കൂടി മുന്നോട്ട് സഞ്ചരിച്ചാൽ മാത്രമെ  ദീപക് പറഞ്ഞ സ്ഥലത്തെത്തു. എങ്കിലും ദീപകിനെ വിളിച്ച് ഡ്രൈവർക്ക് ഫോൺ കൈമാറി. നിമിഷങ്ങൾക്കകം ഞങ്ങൾ വീട്ടുപടിക്കലെത്തുകയും ചെയ്തു. ബോൽപൂരിൽ നിന്നും ഇവിടം വരെ പകൽ എൺപത് രൂപയും രാത്രി നൂറു രൂപയും മാത്രമെ ടോട്ടോ വാടക വരു എന്നും കൂടുതൽ തുക ലഭിക്കുവാൻ അവർ ചില നാടകങ്ങൾ കളിച്ചേക്കാമെന്നും ദീപക് മുന്നറിയിപ്പു തന്നിരുന്നത് കൊണ്ട് ഞങ്ങൾ നൂറു രൂപ നൽകിയെങ്കിലും നൂറ്റി അൻപത് വേണമെന്നും അല്ലെങ്കിൽ വേണ്ട എന്നും ദേഷ്യം നടിച്ചയാൾ പോകുവാൻ നോക്കിയെങ്കിലും ഇരുപത് രൂപ കൂടി കൊടുത്ത്  വണ്ടി പറഞ്ഞു വിട്ടു.
ദീപക് ഗെയിറ്റിൽ തന്നെ ഉണ്ടായിരുന്നു.
കൈയ്യിലുണ്ടായിരുന്ന ലഗേജുകളിലൊന്ന് കരസ്ഥമാക്കി അദ്ദേഹം ഞങ്ങളെ അദ്ദേഹത്തിന്റെ വാസസ്ഥലത്തേക്ക്  കൊണ്ടു പോയി.

തുടരും

Comments

Anonymous said…
വളരെ ഇഷ്ടമായി
Anonymous said…
യാത്ര വിവരണം മനോഹരമായിരിക്കുന്നു, ഇനിയും നല്ലതായിതീരട്ടെ, ഇങ്ങനെയുള്ള സഞ്ചാര വിവരണങ്ങൾ പഠന വിഷയമാകട്ടെ എന്ന് ആശംസിക്കുന്നു..
Anonymous said…
👍👍
Anonymous said…
വിവരണത്തിനും ഒരു ചിത്രകാരന്റെ ഭംഗി
ചന്ദ്രൻ മൊട്ടമ്മൽ said…
നന്ദി.
ചന്ദ്രൻ മൊട്ടമ്മൽ said…
നന്ദി
ചന്ദ്രൻ മൊട്ടമ്മൽ said…
നന്ദി
ചന്ദ്രൻ മൊട്ടമ്മൽ said…
🙏🤩🤩
Anonymous said…
👍
ചന്ദ്രൻ മൊട്ടമ്മൽ said…
നന്ദി
Sanal Kumar K, Parakkadi said…
യാത്രവിവരണം ഗംഭീരമായി.👏👏👏👍👍👍
Anonymous said…
🙏🙏

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം