ബംഗായനം

_____ അടയുന്ന ജാലകങ്ങൾ____
ചിലരിങ്ങനെയാണ് !!! കാഴ്ചകൾ അവരെ ഒരിക്കലും ഭ്രമിപ്പിക്കാറില്ല ... അലോസരപ്പെടുത്താറുമില്ല.  ജാലകങ്ങൾ അവർക്ക് അടച്ചിടുവാനുള്ള ഒരുപകരണം മാത്രമാണ്. അതുകൊണ്ടു തന്നെ കാറ്റിനെയും വെളിച്ചത്തെയും ,കാഴ്ചകളെയും അവർ വാതിലുകളാലും പടുതകളാലും പ്രതിരോധിക്കുന്നു. മറ്റുള്ളവരുടെ കാഴ്ചകൾക്കു മേൽ അവർ അധീശത്വം സ്ഥാപിക്കുന്നു.

ഒരു യാത്ര പോകുമ്പോൾ ,അതെത്ര ചെറിയ ദൂരവുമായിക്കൊള്ളട്ടെ  ,നിങ്ങളുടെ സഹയാത്രികർ കാഴ്ചകളെ സ്നേഹിക്കുന്നവരല്ലെങ്കിൽ .... അരസികരാണെങ്കിൽ ആ യാത്ര നൽകുന്ന സുഖത്തിന്റെയും സന്തോഷത്തിന്റെയും നല്ലൊരു ശതമാനം അവരപഹരിക്കും. ഈയവസ്ഥയെ മറികടക്കണമെങ്കിൽ രണ്ടു കാര്യം നിങ്ങൾക്ക് ചെയ്യാം. ഒന്ന് ഏറ്റവും നല്ല കൂർക്കം വലിക്കാരനായി നിങ്ങളവരോട് പോരാടുക. അല്ലെങ്കിൽ ജാലകങ്ങളുടെ അധിപന്മാരാവുക.  ഉറങ്ങുന്നവർക്കും മൊബൈൽ ഫോണുകളിൽ അടയിരിക്കുന്നവർക്കും എന്തിനാണ് ജാലകങ്ങൾ ?!!

പ്രഭാത ഭക്ഷണം കഴിക്കാറായെന്ന്  ആമാശയം മുന്നറിയിപ്പു തന്നു. വിപിൻ തൊട്ടടുത്ത  കൂപ്പയിലെ യാത്രക്കാരന്റെ സീറ്റിലൊഴിഞ്ഞു കിടന്ന അല്പം സ്ഥലത്തിരുന്നു മൊബൈലിൽ എന്തോ ചെയ്യുന്നുണ്ട്. തന്റെ സീറ്റ് ഈ ചങ്ങാതി അപഹരിക്കുമോ എന്ന് ഭയന്നോ എന്തൊ അയാൾ മസിലും പിടിച്ചിരിപ്പുണ്ട്. വാങ്ങിയ ഭക്ഷണം സീറ്റിൽ കുനിഞ്ഞിരുന്നു അകത്താക്കി.
സമയം പതിനൊന്ന് മണി ആകാറായിരിക്കുന്നു. എല്ലാവരും നല്ല ഉറക്കത്തിലാണ്. ഭക്ഷണസാധനങ്ങളും ഇയർ ഫേണുകളും കീ ചെയ്നുകളും വിൽക്കാനെത്തുന്നവരുടെ വായ്ത്താരികൾ  നിശബ്ദതയെ ഇടക്കിടെ ഭേദിച്ചു കൊണ്ടിരുന്നു. ഉറങ്ങുന്നവരുടെ ശ്വാസോച്ഛ്വാസ താളങ്ങളും . രണ്ടു ബർത്തുകളിലായി കിടന്ന യുവ ദമ്പതികൾ അപ്പർ ബർത്തിൽ പ്രണയ ചേഷ്ടകളിലാണിപ്പോൾ. അവർ മറ്റൊരു ലോകത്താണ്.

തടവുശിക്ഷക്ക്  വിധിക്കപ്പെട്ടക്കപ്പെട്ട തടവുകാരൻ പരോളിലിറങ്ങും പോലെ കുപ്പെ വിട്ട് ഞാൻ വാതിലിനടുത്തേക്ക് നീങ്ങി. അവിടെ ശീതീകരണിയുടെ തണുപ്പുണ്ടായിരുന്നില്ല.
വാതിൽ അടഞ്ഞുകിടപ്പാണ്. യഥാർത്ഥത്തിൽ വാതിലിനടുത്തു നിൽക്കുവാൻ ധൈര്യം എന്നെ സമ്മതിക്കാറില്ല. ഉള്ള ധൈര്യം മുഴുവൻ സംഭരിച്ച് വാതിൽ ഞാൻ വലിച്ചു തുറന്നു. അതിശക്തമായ ചൂടുകാറ്റ് എന്നെ തള്ളി മാറ്റി അകത്തോട്ട് കയറി. പിന്നൊന്നും ഞാനാലോചിച്ചില്ല. തുറന്ന അതേ വേഗത്തിൽ ഞാനത് വലിച്ചടച്ചു. വാതിലിന്റെ തെളിച്ചമില്ലാത്ത ഗ്ലാസ്സിലൂടെ മിന്നിമറയുന്ന കാഴ്ചകൾ അവ്യക്തവും അപൂർണ്ണവുമായ ചിത്രങ്ങളായി കണ്ണിനു മുന്നിലൂടെ കടന്നുപോയി. ചൂട്  അസഹ്യമായപ്പോൾ ഞാൻ വീണ്ടും കൂപ്പയിലേക്ക് ചേക്കേറി. എല്ലാവരും ഉറക്കത്തിൽ തന്നെയാണ്.

വിശപ്പിന്റെ വിളി വന്നിരിക്കുന്നു. മടുപ്പ് മനസ്സിനെ വലച്ചു തുടങ്ങിയപ്പോൾ കുറച്ചുനേരം ഉറങ്ങാമെന്ന തീരുമാനത്തിലെത്തി.
ഭക്ഷണ ശേഷം ഞങ്ങളും ബർത്തുകളിലേക്ക് വലിഞ്ഞു.
തുടരും.

Comments

Anonymous said…
വരയിൽ കവിഞ്ഞു വരികളിൽ ഒളിപ്പിച്ചു വെക്കുന്ന വിസ്മയം.. ഒരു നിമിഷം കൊണ്ട് മനസ്സിനെ ബോഗിയാക്കി മാറ്റിയുള്ള യാത്ര.. മറുഭാഗം.. കാത്തിരിപ്പ്
Anonymous said…
Ezuth manoharam
Chandran Mottammal said…
നന്ദി
Anonymous said…
Dedicated 👍👍👍
chandran mottammal said…
അടയുന്ന ജനാലകളല്ല, തുറക്കുന്ന ജനാലകളാണ് നമുക്കാവശ്യം.
ഒരു കഥപോലെയോ കവിത പോലെയോ ആസ്വദിക്കാവുന്ന എഴുത്ത് ...... തുടരൂ...👍🙏
Damodaran said…
അടയുന്ന ജനാലകളല്ല, തുറക്കുന്ന ജനാലകളാണ് നമുക്കാവശ്യം.
ഒരു കഥപോലെയോ കവിത പോലെയോ ആസ്വദിക്കാവുന്ന എഴുത്ത് ...... തുടരൂ...👍🙏
Jai Krishna said…
"കാഴ്ചകൾ അവരെ ഒരിക്കലും ഭ്രമിപ്പിക്കാറില്ല ... അലോസരപ്പെടുത്താറുമില്ല". ഈ വരികളിലുണ്ട് ജീവിതത്തിന്റെ സന്തോഷവും സമാധാനവും
chandran mottammal said…
നന്ദി
S Aadikesh said…
ഉറങ്ങുന്നവർക്കും മൊബൈൽ ഫോണുകളിൽ അടയിരിക്കുന്നവർക്കും എന്തിനാണ് ജാലകങ്ങൾ?
Anonymous said…
വരകളിൽ മാത്രമല്ല അക്ഷരങ്ങളിലൂടെയും കവിത വിരിയിക്കാനാവുമെന്ന് ഈ വരികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്
.
Chandran Mottammal said…
ട്രെയിനിൽ ആയാലും, ബസ്സിൽ ആയാലും, വിമാനത്തിൽ ആയാലും ജാലക ഇരിപ്പിടങ്ങൾ കരസ്ഥമാക്കുന്നവരിൽ പലരും ഉറക്കപ്രിയരാണ്. പുതിയ കാലത്തവർ മൊബൈലിലും. മൊബൈലിലെ കാഴ്ചകൾ മറഞ്ഞു പോകുമോ എന്തോ?
Anonymous said…
It is refreshing to read.

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം