ബംഗായനം

ഗ്രാമ ചാർത്തുകൾ :

   ഇടതും വലതും നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലേലകൾക്ക് നടുവിലൂടെ നീണ്ടു പോകുന്ന, വീതി കുറഞ്ഞ , കീലുകളടർന്ന പാതയിലൂടെ ഞങ്ങൾ മുന്നോട്ടു സഞ്ചരിച്ചുക്കൊണ്ടിരുന്നു.

 കാഴ്ചകൾ ഒപ്പിയെടുത്തുള്ള യാത്രയായതിനാൽ  സ്കൂട്ടർ പതുക്കെ ആണ് ഓടിച്ചിരുന്നത്, നിരത്തുവക്കിൽ തണൽ മരങ്ങളൊന്നുമുണ്ടായിരുന്നില്ല.
ഇടക്ക് ,  പാറാവുകാരെ പോലെ അറ്റൻഷനായി നിൽക്കുന്ന ഈന്തപ്പനകളല്ലാതെ... ഒടുവിൽ ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരുന്ന പാത മറ്റൊരു പാതയുമായി ലയിച്ചു.


അതൊരു   കവല ആയിരുന്നു. പഴയ കാല കേരളീയ ഗ്രാമങ്ങളിൽ കണ്ടു വന്നിരുന്ന തരം ആർഭാടങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ കവല.നിഷ്കളങ്കത തുളുമ്പുന്ന ഗ്രാമ്യചാരുത മാത്രമാണതിന് അലങ്കാരമായുണ്ടായിരുന്നത്. ഇനിയും യാത്ര തുടർന്നാൽ വെയിലു കൂടുകയും വര നടക്കാതാവുകയും ചെയ്തേക്കാം. അതുകൊണ്ട് ഈ കവലയിൽ തന്നെ ഈസലുകളുറപ്പിക്കാമെന്ന് തീരുമാനത്തിലെത്തി.
ആധുനികതയുടെ പ്രസരമൊന്നും അധികമില്ലാത്ത ഒരു പ്രദേശം...' മൂന്നോ നാലോ ഒറ്റമുറി പിടികകൾ അല്ലാതെ. ഞാൻ നിൽക്കുന്നത് ചെളിമണ്ണു കുഴച്ചുണ്ടാക്കിയ കരിപുരണ്ട ഭിത്തികളുള്ള ഒരു ചായക്കടയുടെ സമീപത്തായിരുന്നു. മുളയും മരത്തിന്റെ ശിഖരങ്ങളും കൊണ്ടു പണിത് പുല്ലുമേഞ്ഞ മേൽക്കൂരക്ക് കീഴെയുള്ള മണ്ണടുപ്പിൽ വെച്ചിട്ടുള്ള വലിയ ഇരുമ്പു ചീനച്ചട്ടിയിൽ തിളക്കുന്ന എണ്ണയ്ക്ക് ചുവന്ന നിറമായിരുന്നു. എത്രയോ പ്രാവശ്യം അതേ എണ്ണയിൽ കുളിച്ച് പലഹാരങ്ങൾ ഉപഭോക്താവിന്റെ മുന്നിൽ വന്നു കുണുങ്ങി നിന്നിട്ടുണ്ടാവാം. അടുപ്പിന്റെ തിണ്ണയിൽ വറുത്തു കോരിയെടുത്ത കാജയും ഗോലി ബജയും (മൈദ കൊണ്ടുണ്ടാക്കുന്ന ലഡുവലിപ്പത്തിലുള്ള ഒരു പലഹാരം ) പക്കോടയും.

ഉയരം കുറഞ്ഞ  അധികം മെലിഞ്ഞതോ എന്നാൽ അത്രയധികം വണ്ണമോ ഇല്ലാത്ത കറുത്ത നിറമുള്ള ശരീരപ്രകൃതിയുള്ള  ഒരാളായിരുന്നു കടക്കാരൻ. തനി ഗ്രാമീണനായ ഒരാൾ . ഇദ്ദേഹത്തിനും ബംഗാളി ഭാഷമാത്രമെ വശമുളളു. എങ്കിലും അറിയാവുന്ന ഹിന്ദി ഉപയോഗിച്ച് ഞാനയാളോട് ആശയ വിനിമയം നടത്തി. എനിക്കും അദ്ദേഹത്തിനും ഹിന്ദി അറിയാത്തതിനാൽ ഞാനുപയോഗിച്ച ഹിന്ദിയുടെ അർത്ഥം ഞങ്ങൾക്ക് രണ്ടു പേർക്കും മനസ്സിലായില്ലെങ്കിലും ഞങ്ങളുടെ ആശയ വിനിമയം പൂർണ്ണ വിജയമായിരുന്നു.


ക്യാൻവാസും ഡ്രോയിംഗ് ബോർഡും ബ്രഷുകളും മറ്റുമടങ്ങിയ ബാഗ് ബെഞ്ചിൽ വെച്ച് ഈസൽ ബാഗ് ഞാൻ തുറന്നു. ഓഹ്.... ഈസലിന്റെ ബാലൻസിങ്ങ് റാഡിന്റെ പ്ലാസ്റ്റിക്ക് ക്ലിപ്പ് പൊട്ടിയിരിക്കുന്നു. ഇനി മടിയിൽ വെച്ചോ എവിടെയെങ്കിലും ചാരിവെച്ചോ ചിത്ര വരക്കേണ്ടി വരും.അത് മടക്കി  ബാഗിൽ തന്നെ തീരുകയതിനു ശേഷം ക്യാൻവാസ് ബോർഡിൽ ക്ലിപ് ചെയ്തു വെച്ചു.

കടക്കാരൻ്റെ സൗമനസ്യം എനിക്ക്  തുണയായി. ചായ കുടിക്കുവാൻ വരുന്നവർ ഇരിക്കുന്ന മൺതിട്ടയിൽ ഇരുന്ന്  പശ്ചിമ ബംഗാളിൻ്റെ ഗ്രാമ്യചാരുത വർണ്ണങ്ങൾ  ചാലിച്ചെഴുതുവാൻ ഞാൻ ശ്രമമാരംഭിച്ചു. ലോകോത്തര കലാകാരന്മാർക്ക് പിറവിയും ദിശാബോധവും നൽകുന്ന ശാന്തിനികേതൻ എന്ന മഹാപ്രസ്ഥാനത്തിൻ്റെ സ്വാധീനം ഇവിടുള്ളവരിൽ ദർശിക്കുവാൻ നമുക്കു കഴിയും. എനിക്കു മുൻപ് പ്രതിഭാധനരായ എത്രയൊ ചിത്രകാരനമാരുടെ ക്യാൻവാസുകളിലേക്ക്  ഈ പ്രകൃതിയും ഇവിടുത്തെ ജീവിതങ്ങളും എത്രയോ വട്ടം പകർത്തപ്പെട്ടു കഴിട്ടുണ്ടാവും

ഞാനിരുന്നതിന് എതിർ വശത്തായി റോഡിനപ്പുറത്തുള്ള ഒരു പഴയ കെട്ടിട വരാന്തയിൽ വിപിൻ തൻ്റെ ദൗത്യം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
 കുറച്ചു കുട്ടികൾ  ചുറ്റും നിന്ന് അവൻ്റെ വര ആസ്വദിക്കുന്നുണ്ട്. തൻ്റെ കർമ്മത്തിനിടയിലും അവനാ കുട്ടികളുമായി ചങ്ങാത്തം കൂടിയിരിക്കുന്നു. അതു കണ്ട് റോഡ് മുറിച്ചു കടന്ന് അവരുടെ കുറച്ചു ഫോട്ടോകളും വീഡിയൊയും പകർത്തി ഞാൻ തിരികെയെത്തി.

ചായക്കടയുടെ പിറകിൽ ഒരു ബാർബർ ഷോപ്പും ഇരുമ്പുപണിക്കാരൻ്റെ ആലയുമാണുണ്ടായിരുന്നത്. പഴയ മരക്കസേരയിൽ ഇരുത്തി ബാർബർ തൻ്റെ ജോലിയിലാണ്. രണ്ടുമൂന്നു പേർ തങ്ങളുടെ ഊഴം കാത്തോ അല്ലെങ്കിൽ നാട്ടുവർത്തമാനങ്ങൾ പങ്കുവെക്കുവാനോ ആയിട്ട് ബെഞ്ചിലിരിപ്പുണ്ട്. ഉലയിലെഎരിയുന്ന കനലിൽ ഇരുമ്പു പഴുപ്പിച്ച്  എന്തോ ആയുധം ഉണ്ടാക്കുവാനുള്ള ശ്രമത്തിലാണ് കൊല്ലപ്പണിക്കാരൻ. അപരിചിതരും അന്യനാട്ടുകാരുമായ ഞങ്ങളുടെ കടന്നുവരവ് അവരെ അലോസരപ്പെടുത്തുകയേ ചെയ്തിട്ടില്ലെന്ന കാര്യം  എന്നെ അത്ഭുതപ്പെടുത്തി.
അടുത്ത ദിവസം   മറ്റൊരു ഗ്രാമത്തിലേക്കായിരുന്നു ഞങ്ങൾ യാത്ര ചെയ്തത്. ആദ്യ ദിനം യാത്ര ചെയ്ത ദിശയുടെ നേരെ എതിർ ദിശയിലേക്കായിരുന്നു.  താമസ സ്ഥലത്തു നിന്നും സോനാജ്ജോരി പാതയിൽ രണ്ടുകിലോമീറ്ററോളം സഞ്ചരിക്കുമ്പോൾ വലതുവശത്തോട്ട് ഇറങ്ങി പോകുന്ന ടാറിടാത്ത ഒരു ഗ്രാമപാതയാണിത്. മഴ വെള്ളം കുത്തിയൊലിച്ചു ചാലുകൾ രൂപപ്പെട്ട ഈ പാതയിലൂടെ ഏകദേശം ഒരു കിലോമീറ്ററുകളോളം സഞ്ചരിച്ചപ്പോൾ എത്തിയത്  ഒരു ചെറിയ കോളനിയിലാണ്. അധികം വീടുകളൊന്നും ഇവിടെയില്ല. മണ്ണുകൾ കുഴച്ചും , ചുടുകട്ടകൾ കൊണ്ടും പണിതീർത്ത ഭിത്തികളും തകരഷീറ്റുകളും പനയോലകൾ കൊണ്ടും തീർത്ത മേൽക്കൂരകളുമുള്ള ചെറിയ വെള്ളയും നീലയും ചായമടിച്ച വീടുകൾ.  വരിവരിയായി മുഖാമുഖം  നിൽക്കുന്ന ഈ വീടുകൾക്കു മുന്നിലൂടെ ഒരു പാത കടന്നു പോകുന്നു. ഇരുവശവുമുള്ള ഓവുചാലുകളിലൂടെ ഈ കുടിലുകളിൽ നിന്നും ഒഴുക്കിവിടുന്ന കറുത്ത നിറമുള്ള മലിനജലമൊഴുകി പോകുന്നുണ്ട്. ഓരോ വീടിൻ്റെ മുന്നിലും ഓവുചാലിനെ മുറിച്ചു കടക്കുന്നതിനായി പലകകളും കോൺക്രീറ്റ് ഫലകങ്ങളുമിട്ടിട്ടുണ്ട്. കോളനിയിലെ കുഞ്ഞുങ്ങളുടെ കളിസ്ഥലവും കുടിലിൻ്റെ മുറ്റവുമൊക്കെ ഇതേ പാത തന്നെയാണ്. ഒരു കുടിലിനോട് ചേർത്ത് ഒരു കൈവണ്ടിയും കുറച്ചു ഭാഗത്ത് ആ കോളനിയിലെ സാമാന്യം വലിപ്പമുള്ള ഒരു വീടിന് സമീപം സർക്കാർ മുദ്രയുള്ള ഒരു ബൊലേറോ ജീപ്പും കിടപ്പുണ്ട്. ഒരു പക്ഷെ ആ കോളനിയിലെ സർക്കാർ ജോലിയുള്ള ഒരാളുടെ വീടുമായിരിക്കാ മത്. മറ്റൊരു  വീടിനോട് ചേർത്ത് ഒരു ട്രാക്ടറും കിടപ്പുണ്ട്. പടിപ്പുരയും നടുമുറ്റവുമൊക്കെയുള്ള ഒരു വീടും അവിടെ കണ്ടു. ഒരു വിടിൻ്റെ വരാന്തയിൽ നാലഞ്ചു പേർ കൂട്ടംകൂടിയിരുന്നു വർത്തമാനം പറയുന്നുണ്ട്. പരിസരമൊക്കെ നടന്നു കണ്ടതിനു ശേഷം ഡ്രോയിംഗ് ബോർഡിൽ ക്യാൻവാസ് ഉറപ്പിച്ച് ഒരു വിടിൻ്റെ ചുമരിനോട് ചേർന്ന് ഞാനിരുന്നു. കാലിനു കീഴെ ഓടയിലെ കറുത്ത ജലം ചില നേരങ്ങളിൽ കുതിച്ചും പിന്നെ മന്ദമായും ഒഴുകിക്കൊണ്ടേയിരുന്നു.


തുടരും ......







Comments

Ramesan Palayadu said…
ഫോട്ടോഗ്രാഫിക് ആഖ്യാന ചതുരത വിളിച്ചറിയിക്കുന്ന അവതരണ ഭംഗി.നിഷ്കളങ്കമായഗ്രാമീണദൃശ്യങ്ങളെയുംമനുഷ്യരെയും വാഗ് വർ ണങ്ങളാൽ വായനക്കാരന്റെ മനസ്സിൽ മനോചിത്രങ്ങൾ ഉണർത്തുന്ന സുന്ദരമായആഖ്യാനം.
ചരിത്രപരവും സാംസ്കാരികവുമായഇത്തരം രേഖപ്പെടുത്തലുകൾഅമൂല്യങ്ങളാണ്.കഴിവുറ്റ ചിത്രകാരന്റെ അതി സൂക്ഷ്മ നിരീക്ഷണശേഷികൾപൂർണമായിപ്രതിഫലിക്കുന്നവാഗ്ചിത്രങ്ങൾ.
സുഹൃത്തേ, മനുഷ്യന്റെ സുന്ദരങ്ങളായ ആവിഷ്കാര രൂപങ്ങളെകോർത്തിണക്കുന്ന
അതിസുന്ദര ദൗത്യം തുടരുക
ആശംസകൾ!!!🙏
Sasidharan K said…
താങ്കൾ
എഴുതിയത്
ഇതിനു മുൻപ്
വായിച്ചിട്ടുണ്ട് .
നന്നായിട്ടുണ്ട്
തുടരുക....🙏🏼
chandran Mottammal said…
ഇടക്ക് വെച്ച് എഴുത്തൊന്നു മുറിഞ്ഞു. പിന്നീട് എത്ര ശ്രമിച്ചിട്ടും ഒരക്ഷരം പോലും എഴുതാൻ പറ്റാതെ ....... വാക്കുകളൊക്കെ പിണങ്ങി മാറുന്നത് പോലെ ...
കഴിഞ്ഞ ദിവസം മധുരയിൽ നിന്ന് ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യുമ്പോൾ തെളിഞ്ഞ നീലാകാശത്തൂടൊഴുകി നടക്കുന്ന മേഘങ്ങളുടെ നിഴലുകൾ മലയുടെ മുകളിൽ രചിക്കുന്ന ചിത്രങ്ങൾ നോക്കിയിരുന്നപ്പോൾ വീണ്ടും എഴുതാനുള്ള വാഞ്ച വീണ്ടുമുണ്ടായി. അതേ നിമിഷം തുടങ്ങി ബാംഗ്ലൂർ എത്തുമ്പഴേക്ക് പാതിയായി പ്പോയതിൻ്റെ മുക്കാൽ ഭാഗത്തോളം എഴുതാൻ സാധിച്ചു. ബാംഗ്ലൂരിലെ താമസ സ്ഥലത്തെത്തിയ ഉടൻ എഴുതി ഉദ്ദേശിച്ച അത്രയും എഴുത്തിത്തീർത്തു
Sasidharan K said…
വരയും
എഴുത്തും തുറന്നു
പറച്ചിലും
ചിത്രകല ക്കു
തികച്ചും അനുയോജ്യം
എല്ലാ കലകളും
വളരുന്നത് തുറന്ന
മനസുകളിലൂടെ ആണു.അടഞ്ഞ
മനസുകളിൽ കല
വളരാൻ ഞെരുങ്ങും...
Jayothi Panoor said…
തുടരണം👍🏼

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം