വാശി

    അതിവിശാലവും തുറസ്സായ തുമായ, വയലുകളാലും കൃഷിയിടങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലത്ത്  പണിതുകൊണ്ടിരിക്കുന്ന പുതിയ ഓഡിറ്റോറിയത്തിൻ്റെ  അങ്കണത്തിനു ചുറ്റും കെട്ടിയുയർത്തിയിരിക്കുന്ന ഉയരമുള്ള  ചുറ്റുമതിലിൽ പെയിൻ്റിങ്ങുകൾ ചെയ്യുക എന്നതായിരുന്നു അയാളിൽ ഏൽപ്പിക്കപ്പെട്ട ദൗത്യം. മതിലിനപ്പുറമുള്ള ഓട്ടു കമ്പനിയുടെ മുറ്റത്ത് കൂട്ടിയിരിക്കുന്ന കളിമണ്ണ് പുല്ലും ചെറുചെടികളും വളർന്ന് ഒരു ചെറുകുന്നായി രൂപാന്തരപ്പെട്ടിരിക്കുന്നു. മതിലിനും ഓട്ടു കമ്പനിക്കും ഇടയിൽ നീളത്തിൽ കിടക്കുന്നയിടം പുതിയ കൃഷിക്കായി ഉഴുതുമറിച്ചിട്ടിരിക്കുകയാണ്.



  മുൻവശത്തു കൂടി കടന്നുപോകുന്ന മഹാനഗരത്തിലേക്കുള്ള പ്രധാന പാതയിൽ വലിയ തിരക്കുകളൊന്നുമില്ല. ഇടക്കു കടന്നുപോകുന്ന കാളവണ്ടികളും, വലിയശബ്ദത്തിൽ പാട്ടും വെച്ചു കടന്നു പോകുന്ന ട്രാക്ടറുകളും, മഹാനഗരത്തിലേക്കും തിരിച്ചും  മണിക്കൂറുകളുടെ വ്യത്യാസത്തിൽ കടന്നുപോകുന്ന സർക്കാർ ബസ്സുകളും സ്വകാര്യ വാഹനങ്ങളുമാണിതിനെ സജീവമാക്കുന്നത്.

  ഓഡിറ്റോറിയത്തിൻ്റെ  മുൻവശത്ത് പാനലിങ്ങ് ജോലികൾ നടത്തുവാൻ മഹാനഗരത്തിൽ നിന്നെത്തിയ മൂന്നു പേരും , വാതിലുകളുടെ മിനുക്കുപണികൾ ചെയ്യുന്ന രണ്ടു ഹിന്ദിക്കാരും കൂടാതെ മേൽനോട്ടക്കാരായ ഒരേ പേരുള്ള രണ്ടു പേരുമാണ് അയാളെ കൂടാതെ  അവിടെ ഉണ്ടായിരുന്നത്. പരിചിതമല്ലാത്ത ഭാഷ അയാൾക്കും മറ്റുള്ളവർക്കും ഇടയിൽ ഒരു വിടവ് സൃഷ്ടിച്ചിരുന്നുവെങ്കിലും കുറച്ചു ദിവസത്തെ ഇടപെടലുകൾ അതിനെ നികത്തിക്കൊണ്ടിരുന്നു.

   യഥാർത്ഥത്തിൽ അയാൾ മാത്രമായിരുന്നില്ല ആ ജോലിക്ക് വേണ്ടി നിയോഗിക്കപ്പെട്ടിരുന്നത്. കൂടെ ഉണ്ടായിരുന്നവർ അവരവരുടേതായ തിരക്കുകളിലേക്ക് പോയപ്പോൾ അയാൾ ഒറ്റപ്പെട്ടു പോയതാണ്.
നല്ല നീളവും ഉയരവുമുള്ള മതിൽ നിർമ്മാണ വേളയിൽ തന്നെ ചിത്രങ്ങൾ വരക്കുവാൻ വേണ്ട വിധം ഒരുക്കിയിരുന്നു. എന്നാൽ വെയിലും ചൂടും മഴയും മഞ്ഞുമൊക്കെ നിർബാധം ഏൽക്കാൻ വിധിക്കപ്പെടുന്ന തരത്തിലാണവ പണിതു വെച്ചിട്ടുള്ളത്. സൂര്യോദയം മുതൽ അസ്തമനം വരെ ഒരു ചെറു നിഴൽ പോലും അതിൽ വീഴുന്നുണ്ടായിരുന്നില്ല.ആകാശം മേഘാവൃതമാവുന്ന സമയങ്ങളിലൊഴിച്ചാൽ.........

കൂടെ വന്നവർ തിരികെ പോയതിനു ശേഷം ഒരു തരം ഏകാന്തത അയാളെ പിടി കൂടിയിരുന്നു. അത് മറികടക്കുവാനെന്നോണം ദിവസത്തിൻ്റെ ഭൂരിഭാഗവും അയാൾ തൊഴിലിടത്തിൽ തന്നെ ചിലവഴിച്ചു.

"സർ "
തൻ്റെ പ്രവർത്തി തുടർന്നുകൊണ്ടു തന്നെ ഒരു മുളൽ കൊണ്ടയാൾ ആ വിളിയെ പ്രത്യാദിവാദനം ചെയ്തു. ഓഡിറ്റോറിയത്തിൻ്റെ മേൽനോട്ടക്കാരനാണ്. അയാളുടെ മുഖത്തൊരു സങ്കടം നിഴലിച്ചിരുന്നു.
"അന്നു വന്നയാൾ ഇനി വരില്ലെ?...... അയാളുണ്ടായിരുന്നേൽ സാറൊറ്റപ്പെടില്ലായിരുന്നു. "
ഇനിയവർ വരില്ലെന്ന് പറഞ്ഞയാൾ വീണ്ടും തൻ്റെ പ്രവർത്തിയിൽ മുഴുകി.

   വെയിലിന്  മറയേകാൻ നീല നിറമുള്ളൊരു പടുത അയാൾക്കു നൽകിയിട്ടുണ്ടായിരുന്നു. അതിൻ്റെ ഒരു വശം നീളമുള്ള പട്ടിക കെട്ടി മതിലിൻ്റെ മറുവശത്തേക്കിട്ട് പടുതയുടെ മറ്റു രണ്ടറ്റത്തും കയർ കെട്ടി ഇൻ്റർലോക്കിങ്ങിന് ഉപയോഗിക്കുന്ന കട്ടയിൽ കുരുക്കി, ചില ദിവസങ്ങളിൽ മറയൊരുക്കിയിരുന്നുവെങ്കിലും വിശാലമായതും തടസ്സങ്ങളേതു മില്ലാത്തതുമായ അവിടെയെത്തുന്ന കാറ്റ്  നടത്തുന്ന അല്ലറ ചില്ലറ കുസൃതികൾ അയാളുടെ പ്രവർത്തിയെ തടസ്സപ്പെടുത്തുമായിരുന്നു. അതൊക്കെ മറിക്കടന്ന് അയാൾ തൻ്റെ കർമ്മം തുടരവെ ഒരു ദിനം കറുത്ത മേഘങ്ങൾ ആകാശത്തിൽ വന്നു നിറഞ്ഞു കൊണ്ടിരുന്നു. മഴയുടെ വരവായിരിക്കും !!!.....
ഒരു മുന്നറിയിപ്പെന്നോണം കാറ്റു വന്നു പടുതയിൽ മുട്ടി. പ്രവർത്തിയിൽ മുഴുകിയിരുന്ന അയാൾ അതു ശ്രദ്ധിച്ചതേയില്ല. കാറ്റിനത് അത്ര പിടിച്ചില്ലെന്നു തോന്നുന്നു. അല്പം കൂടെ ശക്തിയോടെ അത് പടുതയെ ഉലച്ചുകൊണ്ടിരുന്നു. ബ്രഷും പെയിൻ്റും താഴെ വെച്ച് കൂടുതൽ കട്ടകൾ എടുത്തയാൾ പടുത കെട്ടിയ കട്ടകൾക്ക് മുകളിൽ വെച്ച് കാറ്റിനെ പ്രതിരോധിച്ചു.

    അടുത്ത ദിവസം .... ആകാശം നീലിമയാൽ തെളിഞ്ഞു നിന്നിരുന്നു. സൂര്യൻ അയാളുടെ തലക്കു മുകളിലൂടെ പടിഞ്ഞാറൻ ചക്രവാളത്തെ ലക്ഷ്യമിട്ടു സഞ്ചരിക്കവെ എവിടെ നിന്നൊ ഒരു കറുത്ത മേഘം പ്രത്യക്ഷപ്പെടുകയും അതു വളർന്ന് വലുതാവുകയും ചെയ്തു കൊണ്ടിരുന്നു. തലേ ദിവസത്തെ പോലെ തന്നെ കാറ്റുമെത്തി. പക്ഷെ ആദ്യത്തെ മുന്നറിയിപ്പിനു ശേഷം ഒരു ഭരണാധികാരിയുടെ സന്ദർശനത്തിന് മുന്നോടിയായി അയാളുടെ സഞ്ചാരപാത സുഖമമാക്കുന്നതിനു വേണ്ടി ആദ്യമെത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥർ വഴിയിൽ കാണുന സാധാരണക്കാരായ ജനങ്ങളെ അടിച്ചും ഭിഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും ഓടിക്കുന്നത് പോലെ വാശിയോടെ കട്ടകൾ മറിച്ചിടുകയും പടുത കെട്ടിയ കട്ടകൾ അടക്കം എടുത്തുയർത്തി ആഞ്ഞടിക്കുകയും ചെയ്തു. ശക്തമായ കാറ്റിൽ  അത് കീറിപ്പറിഞ്ഞ് ആകാശത്തിലേക്കുയർന്നു......
_____ ചന്ദ്രൻ മൊട്ടമ്മൽ____










Comments

Anonymous said…
Nalla ezhuthu

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം