കഥയും കാലവും

കഥയും കാലവും _____നന്മകളുടെ ലോകത്തേക്ക് :-
ഭൂതകാലത്തിലേക്കുള്ള ഒരു മടക്കയാത്രയാണ് ഓര്‍മ്മകള്‍ നമ്മുടെ മുന്നിലേക്ക്‌ വെച്ച് നീട്ടുന്നത്.ഓര്‍മ്മകള്‍ നല്ലതാവാം ചിലപ്പോള്‍ കയ്പ്പ് നിറഞ്ഞതും .നല്ലത് മാത്രം ഓര്‍ക്കുവാന്‍ മാത്രമാണ് മനുഷ്യര്‍ ആഗ്രഹിക്കുന്നത്.എന്നാല്‍ നല്ലതിനെ,നന്മയെ,കൂടുതല്‍ മധുരതരം ആക്കി തീര്‍ക്കുന്നത് നമ്മള്‍ അനുഭവിച്ചു തീര്‍ത്ത ഈ കയ്പ്പുനീരല്ലേ.കഥയും കാലവും ഈ കുറിപ്പിലൂടെ നിങ്ങളോട് സംവദിക്കുവാന്‍ പോകുന്നത് ഇത്തരം അനുഭവങ്ങളില്‍ ഒന്നിലൂടെയാണ്.

പരസ്യകലാ രംഗത്ത്‌ ജോലി ചെയ്തിരുന്നതിനാല്‍ പല സ്ഥലങ്ങളിലേക്കും എനിക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്.അതിലൊരു യാത്ര കാസറഗോഡ് ജില്ലയിലെ മാലക്കല്ല് എന്ന ഗ്രാമത്തിലേക്കാണ്.സ്റ്റെര്‍ലിംഗ് ഫാം റിസര്‍ച്ച് ആന്‍ഡ് സര്‍വീസസ് എന്ന സ്ഥാപനത്തിന് വേണ്ടി പരസ്യം എഴുതുന്നതിനു വേണ്ടിയാണ് അന്നത്തെ യാത്ര. കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും ൩൦ .൭ (30.7 km)കിലോമീറ്റര്‍ .മാവുങ്കാല്‍ ആനാന്ദാശ്രമം വഴി പോകുന്ന പാണത്തൂര്‍ ബസ്സില്‍ കയറിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഇവിടെ എത്തിച്ചേരാം.കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലം.കര്‍ണാടക അതിര്‍ത്തി പ്രദേശം ആണെങ്കിലും ഭാഷ നമ്മളെ വലക്കില്ല.കാരണം ഇവിടെ അധിവസിക്കുന്നത് ഭൂരി ഭാഗവും കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നിന്ന് കുടിയേറിയവര്‍ ആണ്.കാസര്‍ഗോഡ്‌ ജില്ലക്കാരുടെ ഭക്ഷണരീതികള്‍ ഇഷ്ടപ്പെടാത്ത എനിക്ക് അത് കൊണ്ട് തന്നെ ഈ കാര്യത്തില്‍ യാതൊരു വിഷമതകളും നേരിട്ടില്ല.

വളരെ മനോഹരമായ ഭൂപകൃതി.മലകളും മരങ്ങളും നിറഞ്ഞ പ്രകൃതി മനസ്സിനും ശരീരത്തിനും എപ്പോഴും കുളിര്‍മ്മ നല്‍കും. എനിക്ക് പരസ്യം എഴുതുവാന്‍ ഉണ്ടായിരുന്നത് അവിടെ വളം ഡിപ്പോ നടത്തുന്ന ബെന്നി എന്നൊരാളുടെ കടയുടെ ചുമരില്‍ ആയിരുന്നു.മൂന്നു ദിവസം അവിടെ തങ്ങേണ്ടി വന്നു.ആദ്യദിവസം ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.മാലക്കല്ലില്‍ ഞാന്‍ ആദ്യമായിരുന്നു.അതുകൊണ്ട് തന്നെ അവിടത്തെ കുറിച്ച് അധികം ഒന്നും അറിയില്ല.ഞാന്‍ എഴുതുന്ന ചുമര്‍ ഒരു വീടിന്‍റെ അങ്കണത്തിലായിരുന്നു.അവിടെ താമസിച്ചിരുന്നത് ഒരു അധ്യാപക കുടുംബവും.വീട്ടില്‍ നിന്നും മഹാബലി ചക്രവര്‍ത്തിയുടെ നന്മനിറഞ്ഞ കാലത്തേക്കുറിച്ച് തന്റെ കുട്ടിയെ പഠിപ്പിക്കുന്ന വീട്ടമ്മയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം.സമയം ഉച്ചയായി സൂര്യന്‍ നെറുകയ്ക്ക് മുകളില്‍ കത്തിജ്വലിച്ചു നില്‍ക്കുന്നു.എനിക്ക് ദാഹം വര്‍ദ്ധിച്ചു.എഴുതിക്കൊണ്ടിരിക്കുന്ന മുള കൊണ്ട് കെട്ടിയുണ്ടാക്കിയ നിലയില്‍ നിന്നും ഇറങ്ങി ഞാന്‍ ആ വീട്ടിലെ മണിയില്‍ കൈവെച്ചു.അപ്പോള്‍ അവിടുത്തെ ഗൃഹനാഥന്‍ പുറത്തു വന്നു.
''കുറച്ചു വെള്ളം''ഞാന്‍ ആവശ്യം അറിയിച്ചു.''ഇവിടെ വെള്ളമൊന്നുമില്ല.ഇന്ന് ടാങ്കില്‍ വെള്ളം നിറച്ചില്ല''നോക്കൂ എത്ര സുന്ദരമായ ഉത്തരം.കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം ചോദിച്ചപ്പോള്‍ കുട്ടികള്‍ക്ക് ജ്ഞാനം പകര്‍ന്നു നല്‍കുന്ന ഒരു അധ്യാപകന്റെ നാവില്‍ നിന്നും ആണ് ഇത് വന്നതെന്ന് ഓര്‍ക്കുക. അദ്ധേഹത്തിന്റെ സ്നേഹ വചനങ്ങള്‍ കേട്ടു എന്റെ കണ്ണുകള്‍ നിറഞ്ഞു.തിരിഞ്ഞു നടക്കുമ്പോള്‍ പിറകില്‍ നിന്നും ഇങ്ങിനെ കേട്ടു.''കുറെ താഴോട്ടു നടന്നാല്‍ അവിടെ ഒരു കിണര്‍ ഉണ്ട്.അവിടെ പൊയ്ക്കോ?''.

മൂന്നു ദിവസം ഞാന്‍ അവിടെ തങ്ങി എന്ന് പറഞ്ഞല്ലോ.എനിക്ക് താമസിക്കാന്‍ ഇടം കിട്ടിയത് .മറ്റൊരു ബെന്നിയുടെ മുറി ആയിരുന്നു.അപകടത്തില്‍ കാലുകള്‍ തളര്‍ന്ന ഒരാള്‍ ആയിരുന്നു അദ്ദേഹം എങ്കിലും നല്ലൊരു തയ്യല്‍ക്കാരന്‍ ആയിരുന്നു അദ്ദേഹം.നല്ലൊരു മനസ്സിന്റെ ഉടമയും.ചക്രകസേരയില്‍ ഇരുന്നു തയ്യല്‍ യന്ത്രം കൈകൊണ്ടു അദ്ദേഹം പ്രവര്‍ത്തിപ്പിക്കുന്നത് കണ്ടാല്‍ അത്ഭുതം തോന്നും.വീട്ടുകാരെ ബുദ്ധിമുട്ടിക്കാന്‍ തയ്യാറല്ലാത്തത് കൊണ്ടും ആരുടേയും സഹതാപം ഇഷ്ടപ്പെടാത്തത് കൊണ്ടും അദ്ദേഹം തന്റെ തയ്യല്‍ കട തന്നെ വാസസ്ഥലവും ആക്കി.കെട്ടിടമുടമ അദേഹത്തിന് വേണ്ടി എല്ലാ സൌകര്യങ്ങളും ഒരുക്കി കൊടുത്തിരുന്നു.നല്ല വായനക്കാരന്‍ കൂടിയാണ് ബെന്നി.ബെന്നിയുടെ സംസാരം എനിക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നു നല്‍കി.മൂന്നു ദിവസവും അദ്ധേഹത്തിനെ അതിഥി ആയി ഞാന്‍ കഴിഞ്ഞു.ബെന്നിയും അധ്യാപകനും മാലക്കല്ലും ഇന്ന് എനിക്ക് മധുരിക്കുന്ന ഒരു ഓര്‍മ്മയാണ്.ഈ മണലാരണ്യത്തില്‍ എനിക്കത് നേര്‍വഴിയിലേക്കുള്ള,സ്നേഹത്തിലേക്കുള്ള വഴിയില്‍ സുഗന്ധം പൊഴിച്ച് നില്‍ക്കുന്ന പൂക്കളും.

Comments